മാനന്തവാടി: കാട്ടാനയുടെ ആക്രണത്തില്‍ മരിച്ച പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷിന്റെ വീട്ടിലെത്തിയ മന്ത്രിസംഘത്തോട് പൊട്ടിത്തെറിച്ച് അജീഷിന്റെ മകള്‍ അല്‍ന.Ajeesh’s daughter is angry with the minister who came to the house of Ajeesh, who died after being attacked by an elephant
‘പത്തു ദിവസമായി.. ഇതുവരെ ഈ ആനയെ വെടിവെക്കാൻ സാധിച്ചിട്ടില്ല സർക്കാരിന്. മനുഷ്യനു പുല്ലുവിലയാണ് സർക്കാർ കല്‍പ്പിക്കുന്നത്. മുളവടിയും പടക്കവും കൊണ്ടുമാത്രം വനപാലകർക്ക് ജോലിചെയ്യാനാവില്ല.
ആത്മരക്ഷാർഥം അവർക്ക് തോക്കു നല്‍കണം. തോക്കുണ്ടായിരുന്നെങ്കില്‍ പുല്പള്ളി പാക്കത്തെ പോള്‍ ചേട്ടനു ജീവൻ നഷ്ടപ്പെടില്ലായിരുന്നു, അല്‍ന പറഞ്ഞു.
‘വന്യജീവികളുടെ വോട്ട് നേടിയല്ല ആരും ജയിച്ചത്. വന്യജീവികളോടാണ് കൂടുതല്‍ ഇഷ്ടമെങ്കില്‍ വോട്ടുതേടി ആരും ജനങ്ങളുടെ അടുത്തേക്ക് വരരുത്. വോട്ടുതേടി കാട്ടില്‍പൊക്കോണം’, അജീഷിന്റെ മകൻ അലൻ പറഞ്ഞു.
അജീഷ് മരിച്ചതിന്റെ 11-ാം ദിവസമാണ് മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ. രാജൻ, എം.ബി. രാജേഷ് എന്നിവർ വീട്ടിലെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് 4.45-ഓടെ വീട്ടിലെത്തിയ അവർ കുടുംബാംഗങ്ങളോടും നാട്ടുകാരോടും സംസാരിച്ച് 5.05-ഓടെ മടങ്ങി.
സംഭവം നടന്നിട്ട് ഇത്ര ദിവസമായിട്ടും കാട്ടാനയെ മയക്കുവെടിവെച്ചു പിടിക്കാത്തതിലുള്ള അമർഷം കുടുംബാംഗങ്ങള്‍ മന്ത്രിമാരെ അറിയിച്ചു. ‘എന്റെ കൊച്ചാ പോയത്.
വന്യമൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങിയാല്‍ ജനത്തിനു ജീവിക്കാൻ കഴിയില്ല, ഇതിനു പരിഹാരമുണ്ടാകണം’, അജീഷിന്റെ അച്ഛൻ ജോസഫ് ആവശ്യപ്പെട്ടു.
വനാർതിർത്തിയോടു ചേർന്നുനില്‍ക്കുന്ന പ്രദേശങ്ങളില്‍ കന്നുകാലി വളർത്തുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്നും ഇനി വന്യജീവികള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചാല്‍ ഒന്നുംനോക്കാതെ വെടിവെച്ചുകൊല്ലുമെന്നും അജീഷിന്റെ അച്ഛന്റെ സഹോദരൻ ബേബി പറഞ്ഞു.
കന്നുകാലികളെ വളർത്തുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ടെങ്കില്‍ അവയെ പോറ്റി ഉപജീവിക്കുന്ന കർഷകർക്ക് മാസം ഇരുപത്തയ്യായിരം രൂപ നല്‍കണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വഴക്ക് പറയുന്നതല്ലെന്നും മനസ്സിന്റെ വിഷമം കൊണ്ടു പറയുന്നതാണെന്ന മുഖവുരയോടെയാണ് ബേബി സംസാരിച്ചത്. കന്നുകാലികളെ വളർത്തുന്നതിനു സർക്കാർ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി കെ. രാജൻ മറുപടി പറഞ്ഞു.
സർവകക്ഷി ചർച്ചയില്‍ പല അഭിപ്രായങ്ങളുടേയും കൂട്ടത്തില്‍ വന്ന അഭിപ്രായമാണെന്നും സർക്കാർ അത് അംഗീകരിച്ചിട്ടില്ലെന്നും അങ്ങനൊരു തീരുമാനം സർക്കാർ കൈക്കൊള്ളില്ലെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച തോട്ടംസൂക്ഷിപ്പുകാരൻ തോല്‍പ്പെട്ടി ബാർഗിരി എസ്റ്റേറ്റ് കോളനിയിലെ ലക്ഷ്ണണന്റെ കുടുംബത്തിനുള്ള സഹായവും മന്ത്രിമാരെത്തി കൈമാറി. തോല്‍പ്പെട്ടി സി.എ.എല്‍.പി. സ്കൂളില്‍ നടന്ന ചടങ്ങില്‍ ലക്ഷ്മണന്റെ സഹോദരി ചോമി മന്ത്രി എ.കെ. ശശീന്ദ്രനില്‍നിന്നു പത്തുലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ചു.