തിരുവനന്തപുരം : ചെങ്കോട്ടുകോണത്ത് യുവതിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി സുഹൃ ത്ത് തീ കൊളുത്തി കൊലപ്പെടുത്തി. ചേങ്കോട്ടുകോണം സ്വദേശിനി ജി . സരിത (46) യാണ് പൊള്ളലേറ്റ് ചികിത്സയിൽ കഴിയവേ ഇന്നു രാവിലെ മരിച്ചത്.murder in thiruvanathapuram
പ്രതി പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനു (50) ചികിത്സയിൽ കഴിയുകയാണ്. ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയുടെ വീട്ടിൽ ഇന്നലെ രാത്രി എട്ടുമണിയോടെ എത്തിയ ബിനു വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു.
കന്നാസിൽ 5 ലിറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നു. ഇതോടെ ബിനു വീട്ടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതിയുടെ മകളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ യുവതിയെ മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു.
60 ശതമാനത്തിലേറെ പൊള്ളലേറ്റ സരിത ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി. കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമനസേനാംഗങ്ങൾ കിണറ്റിലിറങ്ങിയാണ് ബിനുവിനെ രക്ഷിച്ചത്. ഇയാൾക്ക് 50 ശതമാനം പൊള്ളലേറ്റു. ഇയാളുടെ സ്കൂട്ടറിൽ നിന്നും വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു.