പത്തനംതിട്ട: വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ്. തെറ്റ് ആര് ചെയ്താലും തെറ്റാണെന്നും സഹോദരന് കഞ്ചാവ് കേസുമായി ബന്ധമുണ്ടെങ്കിൽ ശിക്ഷിക്കണമെന്നും നഹാസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Youth Congress leader reacts to the incident of seizure of ganja from his house
കോടിയേരി പറഞ്ഞത് പോലെ വീട്ടിൽ ആരെങ്കിലും തെറ്റ് ചെയ്‌താൽ ബാക്കി ഉള്ളവർ തെറ്റുകാർ ആകുമോയെന്നും നഹാസ് ചോദിച്ചു. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഹാസിന്റെ സഹോദരൻ നസീബിന്റെ മുറിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് എക്സൈസ് സംഘം, രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ നസീബ് സുലൈമാനെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. നസീബ് ഒളിവിലാണ്. എന്നാൽ നസീബിന് മാത്രമല്ല, നഹാസിനും സംഭവത്തിൽ പങ്കുണ്ടെന്നാണ് സിപിഎം നേതൃത്വവും ഡിവൈഎഫ്ഐ നേതൃത്വവും ആരോപിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പത്തനംതിട്ട ജില്ലയിലെ വിശ്വസ്തനാണ് നഹാസ്. നഹാസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ശബരിമല ഹെല്‍പ്പ് ഡെസ്‌ക് പത്തനംതിട്ടയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് രമേശ് ചെന്നിത്തല ആയിരുന്നു. കഞ്ചാവ് ആരോപണം ഉയര്‍ന്നതോടെ ചെന്നിത്തല പരിപാടിയില്‍ നിന്ന് പിന്മാറി. കൂടുതല്‍ പരിപാടികള്‍ ഉള്ളതിനാല്‍ സമയക്കുറവുണ്ടെന്നും അതാണ് പിന്മാറിയതെന്നുമായിരുന്നു ചെന്നിത്തലയുടെ വിശദീകരണം.