റായ്പൂർ: കുട്ടികളുണ്ടാകാൻ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ഛത്തീസ്ഗഡിലെ അംബികാപൂരിലാണ് നാടിനെ നടുക്കിയ സംഭവം. ചിന്ത്കലോ ഗ്രാമത്തിലെ ആനന്ദ് യാദവ് എന്ന 35കാരനാണ് ജീവൻ നഷ്ടമായത്. ഇയാൾ മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് ഈ സാഹസത്തിന് യുവാവ് മുതിർന്നതെന്നാണ് റിപ്പോർട്ട്.
കോഴിക്കുഞ്ഞിനെ അകത്താക്കിയതിനു പിന്നാലെ ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ആനന്ദ് കുഴഞ്ഞുവീഴുകയുമായിരുന്നു. എന്നാൽ കുളി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ മുറിയില്‍ കുഴഞ്ഞുവീണെന്നാണ് ആനന്ദിനെ ആശുപത്രിയിലെത്തിച്ച ബന്ധുക്കള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ആനന്ദിന് ജീവന്‍ അപ്പോഴേക്കും നഷ്ടമായിരുന്നു.
ഇതോടെ മരണകാരണം എന്താണെന്ന് വ്യക്തമാകാതെ ഡോക്ടര്‍മാരും കുഴങ്ങി. ഒടുവില്‍ പോസ്റ്റുമോര്‍ട്ടത്തിനിടെ കഴുത്തിന്റെ ഭാഗം പരിശോധിച്ചപ്പോളാണ് ഉള്ളില്‍ കോഴിക്കുഞ്ഞിനെ കണ്ടത്. കോഴിക്കുഞ്ഞിനെ പോസ്റ്റുമോർട്ടത്തിൽ പുറത്തെടുത്തതായി ഡോക്ടർമാർ പറഞ്ഞു.
അതേസമയം ആനന്ദ് അമിതമായി അന്ധവിശ്വാസമുള്ളയാളായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും കുഞ്ഞുങ്ങളില്ലാതായതോടെ ഇത് കൂടി.