റായ്പുർ: ഛത്തീസ്ഗഢിലും മിസോറമിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. ഛത്തീസ്‌ഗഢിൽ പോളിംഗിനിടെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായി. സുക്‌മ ജില്ലയിലെ തൊണ്ടമാർകയിലാണ് പോളിംഗ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന് ഐഇഡി സ്ഫോടനത്തിൽ പരുക്കേറ്റത്. സിആർപിഎഫിലെ പ്രത്യേക വിഭാഗമായ കോബ്ര കമാൻഡോ ആയ ജവാനാണ് പരിക്കേറ്റത്.
സിആർപിഎഫിന്റെയും കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ (കോബ്രാ) 206-ാം ബറ്റാലിയന്റെയും സംയുക്ത സംഘം തോണ്ടമാർക ക്യാമ്പിൽ നിന്ന് എൽമഗുണ്ട ഗ്രാമത്തിലേക്ക് തിരഞ്ഞെടുപ്പ് സമയത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പട്രോളിംഗിനിടെ, കോബ്രാ 206-ാം ബറ്റാലിയനിലെ ഇൻസ്പെക്ടർ ശ്രീകാന്ത്, അശ്രദ്ധമായി കുഴിബോംബ് സ്ഥാപിച്ചതെന്ന് കരുതുന്ന സ്ഥലത്തുകൂടി നടന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 90 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള രണ്ട് ഘട്ട തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന കോണ്ട നിയമസഭാ സെഗ്‌മെന്റിന് കീഴിലാണ് ഈ പ്രദേശം.
ഛത്തീസ്‌ഗഢിലെ 20 മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തിലും കേന്ദ്രസേനയെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിലെ നക്സൽബാധിത പ്രദേശമായ കരിങ്കുണ്ടത്ത് 23 വർഷത്തിന് ശേഷമാണ് വോട്ടെടുപ്പ് നടക്കുന്നത്. മിസോറമിലും പോളിംഗ് പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി സൊറാംതങ്ക, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ലാൽസാവ്‌ത തുടങ്ങിയ പ്രമുഖർ രാവിലെ തന്നെ വോട്ട് ചെയ്തു. മിസോറമിൽ വോട്ടിങ് മെഷീനിലെ തകരാർ കാരണം മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് വോട്ട് ചെയ്യാനായി അരമണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നു.