കോഴിക്കോട്: പകൽ ആളില്ലാത്ത വീട്ടിൽ കയറി കവർച്ച നടത്തിയുരുന്ന പ്രതിയെ പൊലീസ് പിടികൂടി. കൊളത്തറ മണക്കോട്ട് വീട്ടിൽ ജിത്തു എന്ന വേതാളം ജിത്തുവാണ് പിടിയിലായത്.
ഫറോക്ക് കഷായ പടി വാടക ക്വര്‍ട്ടേഴ്‌സില്‍ വച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
സെപ്റ്റംബര്‍ 27ന് ചാത്തമംഗലത്ത് ഒരു വീടിന്റെ പിന്‍വാതില്‍ പൊളിച്ചു അകത്തുകടന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപയും സാധനങ്ങളും മോഷ്ടിച്ചത് ഇയാളാണെന്നും പൊലീസ് പറഞ്ഞു. മുപ്പതോളം സിസിടിവി ദൃശ്യങ്ങളും അടുത്തിടെ ജയിലില്‍ നിന്നും ഇറങ്ങിയ പ്രതികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
രാവിലെ ഏഴരയ്ക്ക് വാടകവീട്ടിൽ നിന്നിറങ്ങുന്ന പ്രതി മോഷ്ടിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് ഇറങ്ങും. ശേഷം റോഡരികിലെ വീട്ടിൽ ചെന്ന് ആളില്ലാന്ന് ഉറപ്പു വരുത്തും. തുടർന്ന് താക്കോൽ തപ്പുകയും കിട്ടിയില്ലെങ്കിൽ കൈയിൽ കരുതിയ ബ്ലേഡ് കൊണ്ട് പൂട്ട് പൊളിച്ച് ഉള്ളിൽ കയറിയാണ് കവർച്ച നടത്തിയിരുന്നത്.
ഇയാൾക്കെതിരെ തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലും, നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലുമായി 19 ഓളം കേസുകളുണ്ട്. .