പത്തനംതിട്ട: തൃശൂർ ലോക്സഭാ സീറ്റിൽ ബിജെപിയെ വിജയിപ്പിക്കാൻ സിപിഐഎം – ബിജെപി ധാരണയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎമ്മിനെ ബിജെപി വിമർശിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണ്. പിണറായി വിജയന്‍ സംഘപരിവാറിന്റെ ഭീഷണിയിലാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കരുവന്നൂർ വിഷയത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മില്‍ ധാരണയായെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ഇഡി അന്വേഷണം എവിടെപ്പോയെന്നും ചോദിച്ചു. ഇന്ത്യ മുന്നണിയിൽ സിപിഐഎം പ്രതിനിധിയെ വിടാതിരുന്നത് ബിജെപിയെ പ്രീണിപ്പിക്കാനാണ്. സർക്കാർ ഗവർണർ പോര് ഒത്തുകളിയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോൾ മാത്രം സർക്കാർ ഗവർണർ പോരും രൂക്ഷമാകും. ലാവ്ലിന്‍ കേസിൽ വക്കീലിന് ഇനിയും പനി വരുമെന്നും വിഡി സതീശന്‍ പരിഹസിച്ചു.
സർക്കാരിന്റെ ദാരിദ്ര്യം മറയ്ക്കാൻ പുരപ്പുറത്ത് ഉണക്കാൻ ഇട്ട പട്ടുകോണകമാണ് കേരളീയം പരിപാടി. ധവളപത്രം ഇറക്കാന്‍ സർക്കാരിന് ധൈര്യമുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്നാണ് സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത്.അതുകൊണ്ട് സര്‍ക്കാരിന് ഗ്യാരണ്ടി പോലും നല്‍കാന്‍ കഴിയുന്നില്ല. അത് സര്‍ക്കാരിന് ബാധ്യതയാണ്. ഹൈക്കോടതി പോലും രൂക്ഷമായി വിമര്‍ശിച്ചു.
മണി ശങ്കർ അയ്യർ കേരളീയത്തിൽ പങ്കെടുത്തത് തെറ്റാണ്. കെപിസിസിയെ അറിയിക്കാതെയാണ് മണിശങ്കർ അയ്യർ കേരളീയത്തിൽ പങ്കെടുത്തത്. ഇക്കാര്യത്തിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
കേരളവര്‍മ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിൽ റീ കൗണ്ടിങ്ങില്‍ എസ്എഫ്ഐ ജയിച്ച വിഷയത്തിൽ ശ്രീക്കുട്ടന്റെ കണ്ണിലാണ് ഇരുട്ടെങ്കിൽ തോൽപ്പിച്ചവരുടെ മനസ്സിലാണ് ഇരുട്ട് എന്നും വിഡി സതീശൻ പ്രതികരിച്ചു.