ലണ്ടൻ: നെഹ്റുവിയൻ തത്വങ്ങളില്‍നിന്ന് ഇന്ത്യ മാറുകയും തീവ്രവലതുപക്ഷ സ്വേച്ഛാധിപതികള്‍ ലോകത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കാലഘട്ടത്തില്‍ നെഹ്റുവിന്‍റെ നിലപാടുകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.
VD Satheesan said that it was Nehru’s views that led India to the growth it sees today
നെഹ്റുവിന്‍റെ കാഴ്ചപ്പാടുകളാണ് വിഭജനത്തിന്റെയും സ്വാതന്ത്രാനന്തര അവസ്ഥതയിൽ നിന്നും ഇന്ത്യയുടെ ഇന്നത്തെ വളർച്ചയിലേക്കും രാജ്യാന്തര ബന്ധങ്ങളിലേക്കും എത്തിച്ചത്.
കേംബ്രിജ് സര്‍വകലാശാലയില്‍ നെഹ്റുവിയൻ സോഷ്യലിസത്തിന്‍റെ പുനരുജ്ജീവനവും മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ആസൂത്രണ കമ്മീഷൻ ചട്ടക്കൂട് രൂപപ്പെടുത്തുകയും പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജൻസികള്‍ പദ്ധതികളും പരിപാടികളും നടപ്പാക്കുകയും ചെയ്യുന്നു എന്നതാണ് നെഹ്റു വിഭാവനം ചെയ്ത സോഷ്യലിസ്റ്റ് ഇന്ത്യയിലെ ആസൂത്രിത, സമ്മിശ്ര സന്പദ് വ്യവസ്ഥയുടെ അടിസ്ഥാനം. എതിരാളികള്‍ ഇതിനെ സോവിയറ്റ് പദ്ധതിയുടെ പകര്‍പ്പെന്നും ലൈസൻസ് രാജെന്നും അസാധ്യമായ രീതിയെന്നും പറഞ്ഞു.
പക്ഷെ നെഹ്റുവിന്‍റെ സ്വപ്നം യാഥാര്‍ഥ്യമായി. ജനാധിപത്യവും സോഷ്യലിസവും ഉപയോഗിച്ചു മാത്രമേ സാമ്രാജ്യത്വത്തിനെതിരേ പോരാടാനും താഴെയിറക്കാനും കഴിയൂവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
ആധുനിക സമൂഹത്തിന്‍റെ അടിസ്ഥാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാൻ ലിബറലിസത്തിലൂടെ മാത്രമേ കഴിയൂവെന്ന ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.