കോട്ടയം : വൈക്കത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും ഭർത്താവ് വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയെ കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചത് കടുത്ത അവഗണനയെന്ന് പോലീസ്. മറവന്‍തുരുത്ത് ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാര്‍ഡ് ശിവപ്രസാദത്തില്‍ ഗീത (58), മകള്‍ ശിവപ്രിയ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശിവപ്രിയയുടെ ഭര്‍ത്താവ് ഉദയനാപുരം നേരേകടവ് പുളിന്തറ വീട്ടില്‍ നിധീഷിനെ (40) തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകിട്ടാണ് കൊലപാതകങ്ങള്‍ നടന്നത്. ഗീതയുടെ മകൻ ശിവപ്രസാദ് പ്രവാസിയായിരുന്നു. ഒന്നരവർഷം മുമ്പാണ് നാട്ടിൽ എത്തിയത്. ഒരു ബൈക്കപകടത്തില്‍ ശിവപ്രസാദ് മരിച്ചിരുന്നു. സംഭവശേഷം ഗീത ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ ഗീത വീണു, കൈക്ക് പരിക്ക് പറ്റി. ഇതോടെ വാടക വീട്ടില്‍ താമസിച്ചിരുന്ന ശിവപ്രിയ ഇങ്ങോട്ടേക്ക് താമസം മാറ്റി.
നിതീഷ് – ശിവപ്രിയ ദമ്ബതികള്‍ക്ക് നാല് വയസുള്ള ഒരു മകളുണ്ട്. കുട്ടിയെ നിതീഷ് ഇടയ്ക്ക് ശിവപ്രിയയുടെ അടുത്ത് കൊണ്ടുവരുമായിരുന്നു. അടുത്തിടെ യുവതിക്ക് വൈക്കത്തെ കമ്ബ്യൂട്ടർ ഷോപ്പില്‍ ജോലി ലഭിച്ചിരുന്നു. ഇതിനുശേഷം ഭാര്യ വീട്ടുകാർ തന്നെ അവഗണിച്ചെന്നും തനിക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും പറഞ്ഞാണ് കൃത്യം നടത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് നിതീഷ് ഭാര്യ വീട്ടിലെത്തിയിരുന്നു. മദ്യലഹരിയിലായിരുന്നു പ്രതി. ഈ സമയം ഗീത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവഗണനയെക്കുറിച്ച് സംസാരിച്ച് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് മൂന്ന് മണിയോടെ ഗീതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശേഷം സ്‌കൂളില്‍ പോയി മകളെയും കൂട്ടി ബന്ധുവീട്ടിലെത്തി.
തുടർന്ന് ഒറ്റയ്ക്ക് ഇയാള്‍ വീണ്ടും ഭാര്യയുടെ വീട്ടിലെത്തി. ശിവപ്രിയ ജോലി കഴിഞ്ഞ് വന്നതും ഇരുവരും തമ്മില്‍ തർക്കമുണ്ടായി. തുടർന്ന് കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിക്കൊന്നു. വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറഞ്ഞു. അവരാണ് പൊലീസില്‍ വിവരമറിയിച്ചത്.