വടകര: കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണകാരണം വിശദമായി പരിശോധിച്ച് പോലീസ്. മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ഇന്നു പോസ്റ്റ്മോർട്ടം ചെയ്യും. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ.Vadakara Caravan Death: Postmortem today
വാഹനത്തിന്റെ മുന്നിലെ പടിയിലും പിൻഭാഗത്തുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടു ദിവസമായി റോഡരികിൽ വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് പ്രദേശവാസികൾക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
അതേസമയം എ.സി.യിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം മരണത്തിനിടയാക്കിയതെന്ന സംശയമുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം കാണുമ്പോള്‍ എ.സി. ഓണായനിലയിലായിരുന്നു. പാര്‍ക്കിങ് ലൈറ്റും കത്തുന്നുണ്ട്. പോലീസ് എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്.
ഞായറാഴ്ച രാവിലെ വാഹനം ഇവിടെ ഒതുക്കിയ ശേഷമാകാം മരണം സംഭവിച്ചതെന്ന് പൊലീസ് കരുതുന്നു. തലശേരിയിൽ വിവാഹത്തിനു ആളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു. ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം ചൊവ്വാഴ്ച വിശദമായ പരിശോധന നടത്തും.