തൃശ്ശൂർ:ബിജെപി സംസ്ഥാന നേതൃത്വത്തിലെ പല ആളുകൾക്കും കൊടകര കുഴൽപ്പണ കേസിൽ പങ്കുണ്ടെന്ന കാര്യത്തിൽ ചര്‍ച്ചകള്‍ ഉയരുകയാണ്. കൊടകര കുഴൽപ്പണ കേസിൽ ബിജെപിയെ വെട്ടിലാക്കി കേസിലെ സാക്ഷിയും കുഴൽപ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂർ സതീശിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലോടെയാണ് വീണ്ടും പുതിയ വിവാദം ഉയരുന്നത്.Tirur Sathish’s shocking revelation in kudakara black money case
സമഗ്രമായ രീതിയിൽ അന്വേഷണം നടന്നതിന് ശേഷം എങ്ങിനെയാണ് ഒരു കവർച്ചാകേസ് മാത്രമായി ഇത് മാറിയതെന്നുമടക്കമുള്ള കാര്യങ്ങളാണ് മുൻ ബിജെപി ഓഫീസ് സെക്രട്ടറി തിരൂർ സതീശൻ ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലിലൂടെ ഉയരുന്നത്.
കോടികളുടെ കുഴൽപ്പണം ബിജെപി യുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസിൽ എത്തിച്ചതെന്നായിരുന്നു കേസിലെ സാക്ഷിയും കുഴൽപ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂർ സതീശിന്റെ വെളിപ്പെടുത്തൽ. ഓഫീസിലേക്ക് ചാക്കുകെട്ടുകളിൽ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്.
ധർമ്മരാജൻ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോൾ അവിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉണ്ടായിരുന്നു.കവർച്ച ചെയ്യപ്പെട്ടത് തൃശൂർ ജില്ലാ ഓഫീസിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ കോടികളാണെന്നും. താൻ കുഴൽപ്പണം കൊണ്ടുവന്നവർക്ക് റൂം ബുക്ക് ചെയ്‌ത് കൊടുത്തത് ജില്ലാ ട്രഷറർ ആവശ്യപ്പെട്ടത് പ്രകാരമാണെന്നുമായിരുന്നു തിരൂർ സതീശ് നടത്തിയ വെളിപ്പെടുത്തൽ.
അതേസമയം പണാധിപത്യത്തിന്റെ രീതിയാണ് ബിജെപി ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു . സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളെ പറ്റിയാണ് ഇപ്പോൾ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.
കൂടുതൽ നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്നും കേൾക്കുന്നുണ്ട്.
ഈ തെരഞ്ഞെടുപ്പിൽ അടക്കം കുഴൽപ്പണം ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. സംഭവത്തിൽ സർക്കാർ സമഗ്ര അന്വേഷണം നടത്തണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കുഴൽപ്പണത്തിന്റെ മറ്റൊരു പേരുള്ള ഇലക്ട്രിക്കൽ ബോണ്ട് പോലും വാങ്ങിച്ച പാർട്ടിയാണ് ബിജെപി. കുഴൽപ്പണം തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്നുവെന്നത് സർവസാധാരണമായി ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു സമീപനമാണ്.
ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പിൽ എത്ര കോടിയാണ് ഇതുപോലെ കൊണ്ടുവന്നിട്ടുള്ളതെന്നും കൊടുത്തിട്ടുള്ളതെന്നും ഇനി കൊടുക്കാൻ പോകുന്നതെന്നും അറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ട്.
നേരത്തെയും ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തവണ സംസ്ഥാന നേതാക്കൾ അടക്കമുള്ളവരുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. അന്വേഷണം നടത്തട്ടെയെന്നും എംവി ഗോവിന്ദൻ പറയുന്നു.
എന്നാല്‍ തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി തൃശ്ശൂർ ജില്ലാ അധ്യക്ഷൻ കെ.കെ.അനീഷ് കുമാർ ആരോപിച്ചു. സാമ്പത്തിക ക്രമക്കേടടക്കം പരാതികളെ തുടർന്ന് ഏറെ കാലം മുൻപ് ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സതീഷിനെ നീക്കിയതിൻ്റെ വൈരാഗ്യം തീർക്കാനാണ് സതീഷ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും ആരോപണം ഉന്നയിക്കാൻ ഇത്രയും വൈകിയതിൻ്റെ കാരണം എന്താണെന്ന് മാത്രമാണ് ഇപ്പോൾ സംശയമെന്നും കെ.കെ.അനീഷ് കുമാർ പറഞ്ഞു.
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ജയ സാധ്യത തടയാനുള്ള നീക്കത്തിൻ്റെ ഭാഗമാണിത്. പണം കിട്ടിയാൽ എന്തും പറയുന്ന ആളാണ് സതീഷ്. അങ്ങനെ വിവരങ്ങൾ അറിയാമെങ്കിൽ എന്തുകൊണ്ട് രണ്ട് വർഷമായി സതീഷ് ഇക്കാര്യം പൊലീസിനോട് പറഞ്ഞില്ല?
ഉപതെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് എന്തിനെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് താനോ സുരേന്ദ്രനോ ആ ഓഫീസിൽ ഉണ്ടായിരുന്നില്ല. രണ്ട് പേരും രണ്ട് മണ്ഡലത്തിലായിരുന്നു. ഇതിന് കോൾ രജിസ്റ്റർ തെളിവായുണ്ടെന്നും അനീഷ് പറഞ്ഞു.
കേസിൽ സംസ്ഥാന സർക്കാർ എന്ത് അന്വേഷണവും നടത്തട്ടെയെന്ന് അനീഷ് കുമാർ പറഞ്ഞു. ഏത് അന്വേഷണം നേരിടാനും തയ്യാറാണ്. തെരഞ്ഞെടുപ്പ് സമയത്ത് ധർമരാജനെ കണ്ടിട്ടില്ല. തങ്ങളുടെ കൈ പരിശുദ്ധമാണ്. ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് കോടതിക്ക് അറിയാം.ധർമ്മരാജിനെ കാണുന്നത് കുഴൽപ്പണ ആരോപണം വന്നതിനുശേഷം മാത്രമാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാധനങ്ങൾ എടുത്ത് നൽകാൻ വന്ന ആൾക്ക് താമാസ സൗകര്യം ഏർപ്പെടുത്താൻ ഓഫീസ് സെക്രട്ടറിക്ക് അധികാരമുണ്ട്. തെരഞ്ഞെടുപ്പ് സമഗ്രി എത്തിക്കാൻ ചുമതലപ്പെടുത്തിയ ആളാണ് ധർമരാജൻ. നടപടിക്ക് ശേഷം ഇയാൾ ബിജെപി ഓഫീസിൽ ഉണ്ടായിരുന്നില്ലെന്നും അനീഷ് കുമാർ പറഞ്ഞു.