കൊച്ചി: എ കെ ശശീന്ദ്രൻ ഉടൻ രാജിവെക്കുമെന്നും താൻ മന്ത്രിയാകുമെന്നും ആവർത്തിച്ച് തോമസ് കെ തോമസ് എംഎല്‍എ. എ കെ ശശീന്ദ്രനോട് രാജിവയ്ക്കാൻ ദേശീയ അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടെന്നും രാജി പ്രഖ്യാപനം മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമേ ഉണ്ടാകൂ എന്നും തോമസ് കെ തോമസ് പറഞ്ഞു.Thomas K Thomas that Sharad Pawar asked Sashindran to resign
കഴിഞ്ഞ ദിവസവും താൻ മന്ത്രിയാകുമെന്ന് ആവർത്തിച്ച് തോമസ് കെ തോമസ് രംഗത്തുവന്നിരുന്നു. ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം ആ കാര്യത്തിൽ തീരുമാനമാകുമെന്നാണ് പറഞ്ഞിരുന്നത്. രണ്ടര വർഷം ശശീന്ദ്രനും രണ്ടരവർഷം എനിക്കും എന്നതായിരുന്നു പവാർജിയുടെ തീരുമാനമെന്നും ആ തീരുമാനം നടപ്പിലാകുമെന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നു.
തുടർന്നാണ് ശരദ് പവാർ ഈ തീരുമാനം അംഗീകരിച്ചെന്ന് പറഞ്ഞും എ കെ ശശീന്ദ്രനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തി തോമസ് കെ തോമസ് രംഗത്തുവരുന്നത്. പവാർ വഴങ്ങിയത് പി സി ചാക്കോയുടെ സമ്മർദ്ദത്തിലാണ്. എ കെ ശശീന്ദ്രൻ ഇന്ന് മുഖ്യമന്ത്രിയെ കാണും. ഈ വിഷയം സംബന്ധിച്ച് ശരദ് പവാറും പ്രകാശ് കാരാട്ടും തമ്മിൽ ഇന്ന് കൂടിക്കാഴ്ച്ച നടത്തുമെന്നും രാജി പ്രഖ്യാപനം മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമേ ഉണ്ടാകുകയുള്ളൂ എന്നും തോമസ് കെ തോമസ് പറഞ്ഞു.
നേരത്തെ കോഴ ആരോപണത്തിൽ തോമസ് കെ തോമസിന് പാർട്ടി നടത്തിയ അന്വേഷണത്തിൽ ക്ളീൻ ചിറ്റ് നൽകിയിരുന്നു. എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയ്ക്കാണ് റിപ്പോര്‍ട്ട് നൽകിയത്. ആര്‍എസ്പി-ലെനിനിസ്റ്റ് പാര്‍ട്ടി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു എന്നിവര്‍ക്ക് തോമസ് കെ തോമസ് 100 കോടി കോഴ വാഗ്ദാനം ചെയതുവെന്നായിരുന്നു ആരോപണം. ഈ ആരോപണം ഉള്ളതിനാലായിരുന്നു തോമസ് കെ തോമസിനെ മന്ത്രി സ്ഥാനത്തേയ്ക്ക് മുഖ്യമന്ത്രി പരിഗണിക്കാതിരുന്നത്.