കൊച്ചി: മധ്യപ്രദേശിലെ പീഡിത ജനതയ്ക്കായി ജീവിതം ബലിയാക്കിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വലമായ ജീവിതം പ്രമേയമാക്കി ഒരുക്കിയ സിനിമ ”ദി ഫെയ്‌സ് ഓഫ് ദി ഫെയ്‌സ്‌ലെസ്” 17ന് കേരളത്തിലെ വിവിധ തീയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.
ലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ നിർമിച്ചിരിക്കുന്ന ചിത്രം ഷൈസൻ പി. ഔസേപ്പാണ് സംവിധാനം ചെയ്തിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവ് വിൻസി അലോഷ്യസാണ് സിസ്റ്റർ റാണി മരിയെ അവതരിപ്പിക്കുന്നത്. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.
ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിലെ നായിക വിൻസി അലോഷ്യസിന് മികച്ച നടിക്കും സംവിധായകൻ ഷൈസൺ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാർഡുകൾ ലഭിച്ചു. പാരീസ് സിനി ഫിയസ്റ്റയിൽ “ബെസ്റ്റ് വുമൻസ് ഫിലിം “പുരസ്കാരവും കാനഡയിലെ torrento ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ “ബെസ്റ്റ് ഹ്യൂമൻ റൈറ്സ് ഫിലിം” പുരസ്കാരവും നേടിയത് ഉൾപ്പെടെ മുപ്പതിലധികം രാജ്യാന്തര പുരസ്കാരങ്ങൾ സിനിമ കരസ്ഥമാക്കി.
കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ മിക്കയിടങ്ങളിലും അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.