ആലപ്പുഴ: ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ കാർ ഓടിച്ചിരുന്ന വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകടത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷമാകും നടപടിയെന്ന് ആർടിഒ വ്യക്തമാക്കി. അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ കുറ്റക്കാരനല്ലെന്ന് പൊലീസ് പറഞ്ഞു.The license of the student who drove the car in the Alappuzha accident will be suspended
സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും പരിശോധിച്ചു. അപകടമരണങ്ങളിൽ പ്രാഥമിക റിപ്പോർട്ടിൽ പ്രതിചേർക്കുന്നത് സ്വാഭാവികം എന്നും പോലീസ് വ്യക്തമാക്കിയിരുന്നു. കോടതിയിൽ റിപ്പോർട്ട് നൽകി പ്രതിചേർത്തതിൽ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ വാഹനത്തിന്റെ ഉടമ ഷാമിൽ ഖാനെ ഇന്ന് എൻഫോഴ്സ്മെന്റ് ആർടിഒ വിളിച്ചുവരുത്തി മൊഴിയെടുക്കും. റെന്റ് എ കാർ ലൈസൻസും പെർമിറ്റും ഇല്ലാതെ ഇയാൾ നിയമവിരുദ്ധമായാണ് വിദ്യാർത്ഥികൾക്ക് വാഹനം വാടകയ്ക്ക് നൽകിയത് എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടത്തെൽ.
അതേസമയം മെഡിക്കൽ ബോർഡ് യോഗം ഇന്ന് ചേരും. രാവിലെ പത്തിന് ആണ് മെഡിക്കൽ ബോർഡ് യോഗം ചേരുന്നത്. 10 വകുപ്പ് മേധാവികളെ മെഡിക്കൽ ബോർഡ് അംഗങ്ങളാക്കി നിയമിച്ചു. ചികിത്സയിലുള്ള ഒരു വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരമാണ്.
തലച്ചോറിലും ആന്തരിക അവയവങ്ങളിലും ഉണ്ടായത് ഗുരുതരമായ ക്ഷതം. കൃഷ്ണദേവിനു തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. നിലവിൽ വെന്റിലേറ്ററിൽ കഴിയുന്ന കൊല്ലം സ്വദേശി ആനന്ദ് മനുവിന്റെ ആരോഗ്യനിലയിൽ നേരീയ പുരോഗതി ഉണ്ടെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട്.
ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച കാവാലം സ്വദേശി ആയുഷ് ഷാജിയുടേയും പാലാ സ്വദേശി ദേവനന്ദന്റെയും സംസ്കാരം ഇന്ന് നടക്കും. രാവിലെ 10.30ന് ആണ് ആയുഷ് ഷാജിയുടെ സംസ്കാര ചടങ്ങുകൾ. മറ്റക്കയിലെ തറവാട്ട് വീട്ടിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ ദേവനന്ദന്റെ സംസ്കാര ചടങ്ങുകൾ നടക്കും.