തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം നിലനില്‍ക്കെ റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം ഉയരുകയാണ്.The denial of permission to introduce an urgent motion on the Hema committee report is controversial
കെകെ രമ എംഎൽഎയുടെ അടിയന്തര പ്രമേയ നോട്ടീസിൽ അവതരണാനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചലച്ചിത്ര മേഖലയിലെ സ്ത്രീകൾക്കെതിരായ ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങളുണ്ട്. എന്നാൽ കേസുമായി മുന്നോട്ടു പോകുന്നില്ല. ഇത് സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നും നോട്ടീട്ടിൽ ആവശ്യപ്പെട്ടു.പോക്‌സോ അടക്കമുള്ള കണ്ടെത്തലുകളില്‍ അന്വേഷണം നടത്തിയില്ലെന്നും കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി.
എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും അതിനാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നും ചൂണ്ടിക്കാട്ടി സ്പീക്കര്‍ എഎന്‍ ഷംസീര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
സർക്കാർ പ്രതിക്കൂട്ടിലായതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് അനുവദിക്കാതിരുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കേരള നിയമസഭ കൗരവ സഭയായി മാറുകയാണ്. ലൈംഗിക കുറ്റകൃത്യങ്ങളെ മന്ത്രിയും ഉദ്യോഗസ്ഥരും ഒളിച്ചുവെക്കുകയാണ്.
ഹൈകോടതിയില്‍ കേസുണ്ടെന്നാണ് സ്പീക്കര്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ഹൈകോടതി ഉള്‍പ്പെടെ വിവിധ കോടതികള്‍ പരിഗണിക്കുന്നതിനിടെ സോളര്‍ കേസ് എത്ര തവണയാണ് നിയമസഭ ചര്‍ച്ച ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ വേറെ ഏതെങ്കിലും രീതിയില്‍ കൊണ്ടുവരണമെന്ന് സ്പീക്കര്‍ തന്നെയാണ് നിര്‍ദേശിച്ചത്. അപ്പോള്‍ ചോദ്യം ചോദിക്കാനും സമ്മതിക്കില്ല അടിയന്തര പ്രമേയവും അനുവദിക്കില്ല. സര്‍ക്കാരല്ല സ്പീക്കറാണ് തീരുമാനം എടുത്തതെന്നാണ് സ്പീക്കര്‍ പറഞ്ഞത്. അതു പുതിയ അറിവാണ്. സ്പീക്കര്‍ തന്നെയാണ് തീരുമാനം എടുക്കേണ്ടത്. സ്പീക്കറുടെ തീരുമാനം കീഴ് വഴക്കത്തിന് വിരുദ്ധമാണ്.
ഹേമ കമ്മിറ്റി റിപ്പോട്ടിന്മേൽ ചോദ്യത്തിനും മറുപടി പറയില്ല. അടിയന്തര പ്രമേയത്തിനും അനുമതി നൽകില്ല. സ്ത്രീകളെ ഇതുപോലെ ബാധിക്കുന്ന ഒരു വിഷയം സഭയിൽ അല്ലെങ്കിൽ പിന്നെ എവിടെയാണ് ചർച്ച ചെയ്യുകയെന്ന് സതീശൻ ചോദിച്ചു.
പിന്നെ ചോദ്യം അനുവദിച്ചതെന്തിനാണെന്നും സ്ത്രീകളെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്തില്ലെന്ന് പറഞ്ഞാൽ സർക്കാരിന് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.
ലൈംഗിക കുറ്റകൃത്യം ഒളിച്ചു വെക്കുന്ന ഉദ്യോഗസ്ഥരും മന്ത്രിമാരുമുളള ഈ സർക്കാറിനെ സ്ത്രീകൾ എങ്ങനെ വിശ്വസിക്കും?അതുകൊണ്ടാണ് മൊഴി കൊടുക്കാൻ ആരും വരാത്തത്. ഇരകൾക്ക് സർക്കാർ പിന്തുണ നൽകിയിരുന്നെങ്കിൽ മൊഴി കൊടുക്കാൻ ആള് വന്നേനെ.
റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടുണ്ടെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. അങ്ങനെയൊരു അഭിപ്രായ പ്രകടനം ജസ്റ്റിസ് ഹേമ നടത്തിയിട്ടില്ല. റിപ്പോര്‍ട്ട് പുറത്തു വിടുമ്പോള്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് ജസ്റ്റിസ് ഹേമ കത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
അതിനെയാണ് മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും റിപ്പോര്‍ട്ട് പുറത്തു കൊടുക്കരുതെന്ന തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്ത് നിയമസഭയെ പോലും തെറ്റിദ്ധരിപ്പിക്കുന്നത്.
റിപ്പോര്‍ട്ട് കൊടുക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആദ്യമായി പറഞ്ഞത്. നാലര വര്‍ഷമാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കയ്യില്‍ ഇരുന്നത്. ഗുരുതര കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.
ലൈംഗിക കുറ്റകൃത്യം നടന്നെന്ന് അറിഞ്ഞിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയില്ലെങ്കില്‍ പോക്‌സോ നിയമത്തിലെ സെക്ഷന്‍ 21, ബി.എന്‍.എസ്.എസിന്റെ 199 (സി) അനുസരിച്ചും അത് ഒളിച്ചു വച്ചവര്‍ക്ക് ആറു മാസത്തെ തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. റിപ്പോര്‍ട്ട് ഒളിച്ചു വച്ചതിലൂടെ മന്ത്രിമാരും ഉദ്യോഗസ്ഥരും ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്.
അന്വഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമുള്ള വെളിപ്പെടുത്തലുകളെ കുറിച്ചു മാത്രമാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചു കൂടി അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം ഹൈകോടതിയും ആവര്‍ത്തിച്ചു.
എന്നിട്ടും സര്‍ക്കാര്‍ അന്വേഷണത്തിന് തയാറല്ല. ആരും മൊഴി നല്‍കാന്‍ എത്തുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ സര്‍ക്കാരിന് മുന്നില്‍ എത്തി സ്ത്രീകള്‍ എങ്ങനെ മൊഴി നല്‍കും? സര്‍ക്കാരിനെ ആര് വിശ്വസിക്കും? തുടക്കം മുതല്‍ക്കെ സര്‍ക്കാര്‍ സ്ത്രീവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്.
വാളയാർ, വണ്ടിപ്പെരിയാർ കേസുകളുടെ അനുഭവം മുന്നിലുണ്ട്. ഇന്ന് സഭ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ചർച്ച നടന്നില്ലെന്നത് കേരള നിയമസഭയ്ക്ക് തന്നെ അപമാനമാണെന്നും സതീശൻ കുറ്റപ്പെടുത്തി.
സ്ത്രീ വിരുദ്ധ സര്‍ക്കാരാണ് ഇതെന്ന് ഇവര്‍ അടിവരയിടുകയാണ്. എന്നിട്ടാണ് സര്‍ക്കാര്‍ കോണ്‍ക്ലേവ് നടത്താന്‍ പോകുന്നത്. റിപ്പോര്‍ട്ട് പുറത്തു വിട്ടപ്പോള്‍ വിവരാവകാശ കമീഷന്‍ ആവശ്യപ്പെടാത്ത ഭാഗങ്ങള്‍ കൂടി സര്‍ക്കാര്‍ ഒളിച്ചുവച്ചു. സര്‍ക്കാരും മന്ത്രിമാരും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. ഇത്തരമൊരു വിഷയം നിയമസഭ ചര്‍ച്ച ചെയ്യാന്‍ തയാറാകാത്തത് കേരളത്തിനു തന്നെ അപമാനമാണ്.
ഇരകളായ സ്ത്രീകളുടെ ആത്മവിശ്വാസം കൂട്ടുന്നതിന് വേണ്ടിയാണ് വനിത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ അന്വേഷണ സംഘത്തില്‍ സര്‍ക്കാര്‍ പുരുഷ ഓഫീസര്‍മാരെയും ഉള്‍പ്പെടുത്തി. സര്‍ക്കാര്‍ നല്‍കേണ്ട ആത്മവിശ്വാസമാണ് ഇതിലൂടെ ഇല്ലാതായത്.
സര്‍ക്കാര്‍ ആത്മവിശ്വാസം നല്‍കാത്തതു കൊണ്ടാണ് ഹേമ കമ്മിറ്റി മുന്നിലെത്തിയ ഇരകള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ എത്താന്‍ മടിക്കുന്നത്. എന്നാല്‍, ഇഷ്ടക്കാരെ രക്ഷിക്കാന്‍ എന്തും ചെയ്യാൻ മടിക്കാത്ത സര്‍ക്കാരാണിത്. കൊച്ചു കുട്ടികളുടെ കേസുകള്‍ വരെ അട്ടിമറിക്കുന്ന സര്‍ക്കാരിനെ എങ്ങനെ വിശ്വസിക്കും. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണെന്ന് ഇരകള്‍ക്കും സാധാരണക്കാര്‍ക്കും വ്യക്തമായി.
നീതി ഉറപ്പാക്കാന്‍ ഏതറ്റംവരെയും പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷം ഇരകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. യാഥാർഥ കുറ്റവാളികളെ രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നതു കൊണ്ടാണ് മാന്യമായി ജീവിക്കുന്നവര്‍ക്കു വരെ ചീത്തപ്പേരുണ്ടായതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ചർച്ച അനുവദിക്കാതിരുന്ന സർക്കാർ തികഞ്ഞ വഞ്ചനയാണ് കാണിച്ചതെന്ന് കെകെ രമയും കുറ്റപ്പെടുത്തി. കേരളത്തിലെ സ്ത്രീ സമൂഹത്തെ പച്ചയായി പറ്റിക്കുകയാണ് ഹേമ കമ്മറ്റി റിപ്പോർട്ടിലൂടെ സർക്കാർ ചെയ്തത്.ഹേമ കമ്മിറ്റി റിപ്പോർട്ട് വെറുമൊരു സ്റ്റഡി റിപ്പോർട്ട് മാത്രമാണ് നിയമ സാധുതയില്ലെന്നും രമ പറഞ്ഞു.
വിവരാവകാശ കമ്മീഷൻ പുറത്തുവിടണമെന്ന് പറഞ്ഞ പേജുകൾ സർക്കാർ എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നും ആരെ സംരക്ഷിക്കാനാണ് ഇത് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും രമ പറഞ്ഞു.
ഇരകളുടെ പേര് പറഞ്ഞ് വേട്ടക്കാർക്ക് തണൽ ഒരുക്കുന്ന നാണംകെട്ട സർക്കാരാണ് എൽഡിഎഫ്. ഡബ്ല്യൂസിസിയെയും സിനിമ മേഖലയിലെ സ്ത്രീകളെയും പച്ചയായി സർക്കാർ പറ്റിച്ചു. നാലേമുക്കാൽ വർഷം ഹേമകമ്മിറ്റി റിപ്പോർട്ട് ഫ്രീസറിൽ വെച്ചു. റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ പലരും ശ്രമിച്ചു. ഇരകളുടെ പേര് പറഞ്ഞ് വേട്ടക്കാർക്ക് തണലൊരുക്കുകയാണ് സർക്കാർ. വ്യത്യസ്തമായ കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നെന്നും രമ പറഞ്ഞു.
റിപ്പോർട്ട് ലഭിച്ച് നാലര വർഷം സർക്കാർ പൂഴ്ത്തി എന്നും സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളിൽ നടപടികൾ ഒന്നും സ്വീകരിച്ചില്ല എന്നുമാണ് പ്രധാന ആരോപണം.