കണ്ണൂർ:ഡിവൈഎഫ്‌ഐയുടേത് മാതൃക പ്രവര്‍ത്തനമെന്ന് ഡിവൈഎഫ്‌ഐയെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവൻ അപകടപ്പെടുത്തും വിധത്തില്‍ ബസിന് മുമ്പിലേക്ക് ചാടിയവരെ രക്ഷിക്കാനുള്ള ശ്രമമാണ് കഴിഞ്ഞദിവസം ഉണ്ടായത്. ഡി.വൈ.എഫ്.ഐ. നടത്തിയത് മാതൃകാ പ്രവര്‍ത്തനമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
The Chief Minister defended DYFI as exemplary work
നവകേരള സദസില്‍ ബഹുജനമുന്നേറ്റം കണ്ടതിലുണ്ടായ നൈരാശ്യമാണ് കഴിഞ്ഞ ദിവസമുണ്ടായ പ്രകടനമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനാധിപത്യപരമായ പ്രതിഷേധം ഉയരുന്നതിനെ എതിര്‍ക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഗമായിട്ട് മാത്രമേ അത് കാണാറുള്ളു.
എന്നാല്‍ ഓടുന്ന വാഹനത്തിന് മുമ്ബില്‍ കരിങ്കൊടിയുമായി ചാടി വീണാല്‍ എന്തായിരിക്കും ഫലം. അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചെറുതാകണമെന്നില്ല.
റോഡില്‍ ചാടുന്നയാള്‍ക്ക് അപകടമുണ്ടായാല്‍ അത് ഏതെല്ലാം തരത്തിലുള്ള പ്രചരണത്തിനിടയാക്കും. സാധാരണതരത്തിലുള്ള അന്തരീക്ഷം മാറ്റിമറിക്കലാണ് പിന്നിലുള്ള ഉദ്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘര്‍ഷ അന്തരീക്ഷം കൊണ്ട് വന്ന് പരിപാടിക്ക് എത്തുന്ന ജനങ്ങളെ തടയാൻ പറ്റുമോ എന്നാണ് നോക്കുന്നത്. ആളൊഴുകുമ്ബോള്‍ തടയാൻ കഴിയുന്നില്ല എന്നതിനാല്‍ ആണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ജനങ്ങളുടെ എല്ലാ പരാതിയും സ്വീകരിക്കുന്നുണ്ട് മറിച്ചുള്ളത് വ്യാജ വാര്‍ത്തകളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.