ബെംഗളൂരു: തെലങ്കാനയിൽ ഇതരസമുദായത്തിലുള്ളയാളെ പ്രണയിച്ച് വിവാഹം കഴിച്ചതിന് വനിതാ കോൺസ്റ്റബിളിനെ സഹോദരൻ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു. തെലങ്കാനയിലെ ഹയാത്ത് നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ നാഗമണി ആണ് കൊല്ലപ്പെട്ടത്. ഇതര ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചെന്ന കാരണത്താലാണ് പൊലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരനായ പരമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു.telangana woman constable dies in honour killing
ഇബ്രാഹിംപട്ടണം സ്വദേശിയായ നാഗമണിയും റായപോലു സ്വദേശിയായ ശ്രീകാന്തും 15 ദിവസം മുൻപായിരുന്നു വിവാഹിതരായത്. ഇരുവരും നാല് വർഷമായി പ്രണയത്തിലായിരുന്നു. നവംബർ 21-ന് വീട്ടുകാരുടെ കടുത്ത എതിർപ്പിനെ മറികടന്നു യാദ്‍ഗിരിഗുട്ടയിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഇവർ വിവാഹിതരായത്. ഹയാത്ത് നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ നാഗമണി വിവാഹശേഷം ശ്രീകാന്തിനൊപ്പം ഹൈദരാബാദിലേക്ക് താമസം മാറി.
അച്ഛനും അമ്മയും മരിച്ചതിനാൽ നാഗമണിക്ക് ഉറ്റവരായി സഹോദരങ്ങൾ മാത്രമാണുണ്ടായിരുന്നത്. സഹോദരൻ പരമേശ് പല തവണ നാഗമണിയെ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവിൽ പൊലീസ് സഹോദരനുൾപ്പടെയുള്ള ബന്ധുക്കളെ വിളിച്ച് വരുത്തി ഭീഷണി നിർത്തണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
എന്നാൽ ഇതിന് പിറ്റേന്ന് സ്വത്ത് ഭാഗം വയ്ക്കുന്ന കാര്യം സംസാരിക്കാൻ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് ചില ബന്ധുക്കൾ നാഗമണിയെ വിളിച്ചു. ഇതനുസരിച്ച് വീട്ടിലേക്ക് നാഗമണിയും ശ്രീകാന്തുമെത്തി. രാത്രി അവിടെ കഴിഞ്ഞ് രാവിലെ നാഗമണി ഡ്യൂട്ടിക്കും ശ്രീകാന്ത് ജോലിക്കുമായി മടങ്ങി. വഴിയിൽ വച്ചാണ് സഹോദരൻ പരമേശ് കാറുമായി വന്ന് നാഗമണി സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചിടുന്നത്.
നിലത്ത് വീണ് കിടന്ന നാഗമണി ഭർത്താവിനെ വിളിച്ച് സഹോദരൻ തന്നെ ആക്രമിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ ഫോൺ കട്ടായി. മഴു ഉപയോഗിച്ച് പരമേശ് നാഗമണിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കഴുത്തിനും നെഞ്ചിനും മാരകമായി മുറിവേറ്റ നാഗമണി സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പരമേശിനെ മണിക്കൂറുകൾക്കുള്ളിൽത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.