തൃശൂര്‍ :മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലെ ചോദ്യമാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ആ മാധ്യമപ്രവര്‍ത്തക പുറത്തുപോയതിന് ശേഷമാണ് സുരേഷ്‌ഗോപി സംസാരിച്ചത്.
കഴിഞ്ഞദിവസം പുറത്തിറങ്ങിയ തന്റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡനെക്കുെറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ ഒരു മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപി മറ്റൊരു മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തെക്കുറിച്ച് ചോദിച്ചു. തുടക്കത്തില്‍ പ്രതികരിച്ചെങ്കിലും തുടര്‍ന്നും മാധ്യമപ്രവര്‍ത്തക ചോദ്യങ്ങള്‍ തുടര്‍ന്നപ്പോഴാണ് നടൻ പ്രകോപിതനായത്.
ആളാകാൻ വരരുത് തന്നോട്, കോടതിയാണ് ഇനി നോക്കുന്നത്, ഇനി അവര്‍ നോക്കിക്കോളും എന്നാണ് നടൻ മാധ്യമപ്രവര്‍ത്തകയോട് ദേഷ്യത്തോടെ പറഞ്ഞത്. ഇതിന് മറുപടി പറയുന്നതിനിടെ എന്ത് കോടതിയെന്ന് മാധ്യമപ്രവര്‍ത്തക ചോദിക്കുന്നു.
‘എന്ത് കോടതിയോ? ഞാൻ തുടര്‍ന്നും സംസാരിക്കണമെങ്കില്‍ അവരോട് പോകാൻ പറയൂ, ജനങ്ങള്‍ സിനിമ ആസ്വദിക്കുന്നു, അത് ഈശ്വരാനുഗ്രഹം തന്നെയാണ്. അത് ഞാൻ സസന്തോഷം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് പേടിയാണ്, ഒന്ന് മാറി നില്‍ക്കാനെ ഞാൻ പറഞ്ഞിട്ടുള്ളൂ. അതിനുള്ള അവകാശം എനിക്കില്ലേ?
അതിന് ആ വാര്‍ത്താക്കച്ചവടക്കാരൻ ക്ളാസെടുത്ത് വിട്ടിരിക്കുന്ന വാചകങ്ങളൊന്നും ഇവിടെ എഴുന്നള്ളിക്കരുത്. അവര്‍ കോടതിയെയാണ് പുച്ഛിച്ചിരിക്കുന്നത്. ഞാൻ ആ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. എന്ത് കോടതിയെന്ന് ആര്‍ക്കെങ്കിലും പറയാൻ അവകാശമുണ്ടോ?’- സുരേഷ് ഗോപി മാദ്ധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. തന്റെയും സിനിമാ വ്യവസായത്തിന്റെയും ബലത്തില്‍ ഗരുഡൻ പറന്നുയരുകയാണെന്നും നടൻ കൂട്ടിച്ചേര്‍ത്തു.
മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് തൃശൂര്‍ അതിരൂപതയുടെ വിമര്‍ശനത്തിലും നടൻ പ്രതികരിച്ചു. മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ല. പറയാനുള്ളത് അവരുടെ അവകാശമാണ്. എന്നാല്‍ ആരാണ് ആ സഭ എന്ന് അവര്‍ വ്യക്തമാക്കണമെന്നും നടൻ പറഞ്ഞു.
കഴിഞ്ഞ ദിവസവും സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സംസാരിച്ചിരുന്നു. തന്റെ വഴി നിഷേധിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുക്കുമെന്നാണ് താരം പറഞ്ഞത്.