തൃശൂർ: തൃശൂർ അതി രൂപതയുടെ മുഖപത്രത്തിൽ സുരേഷ് ഗോപിക്കും ബിജെപിക്കുമെതിരായ വിമർശനം സഭയുടെ രാഷ്ട്രീയ നിലപാടല്ലെന്ന് അതിരൂപത.
അൽമായരുടെ സംഘടനയായ കത്തോലിക്കാ കോൺഗ്രസ് മണിപ്പൂർ പ്രതിഷേധ ജ്വാല സംഘടിപ്പിരുന്നു. പ്രതിഷേധത്തിൽ ഉയർന്ന അഭിപ്രായമാണ് ലേഖനമായി കത്തോലിക്കാസഭയിൽ വന്നതെന്നുമാണ് അതിരൂപതയുടെ വിശദീകരണം. മണിപ്പൂർ കത്തിയെരിയുമ്പോൾ എന്തെടുക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ സുരേഷ് ഗോപിക്ക് ആണത്തമുണ്ടോ എന്നായിരുന്നു മുഖപത്രം ചേദിച്ചത്. വാർത്ത വിവാദമായതിന് പിന്നാലെയാണ് സഭയുടെ വിശദീകരണം വന്നിട്ടുള്ളത്.
മറക്കില്ല മണിപ്പൂര്‍ എന്ന പേരിലാണ് കഴിഞ്ഞ ദിവസം മുഖപത്രമായ കത്തോലിക്കാസഭയില്‍ ലേഖനം വന്നത്.
മണിപ്പൂര്‍ കലാപസമയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസ്സിലാകുമെന്നും മുഖപത്രത്തിലെ ലേഖനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. മണിപ്പൂരിനെ മറച്ചുപിടിച്ചുകൊണ്ടുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. മണിപ്പൂരിനെയും യുപിയേയും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെയും മുഖപത്രം രൂക്ഷമായി വിമര്‍ശിച്ചു.
മണിപ്പൂര്‍ കത്തിയെരിയുമ്ബോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആണത്തമുണ്ടോയെന്ന് സഭാ മുഖപത്രം ചോദിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്ബോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും പത്രം കുറ്റപ്പെടുത്തി. തൃശൂരില്‍ പാര്‍ട്ടിക്ക് പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതു കൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നതെന്ന പരിഹാസം കൂടി സുരേഷ് ഗോപിക്കു നേരെ കത്തോലിക്ക മുഖപത്രം ഉന്നയിച്ചിരുന്നു.