കൊല്ലം: ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ട്യൂഷന്‍ സെന്റിറില്‍ അധ്യാപകന്റെ ക്രൂരമര്‍ദനം. കൊല്ലം പട്ടത്താനത്തെ അക്കാദമിയെന്ന ട്യൂഷൻ സെന്ററിലെ റിയാസെന്ന അധ്യാപകനാണ് ആറാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനിനെ സമീപിച്ചു.
അദ്വൈദ് രാജീവിനാണ് അധ്യാപകന്റെ മര്‍ദ്ദനമേറ്റത്.
ഇംപോസിഷൻ എഴുതിയെന്ന് കള്ളം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ‘കരഞ്ഞാല്‍ വീണ്ടും അടിക്കും, അതുകൊണ്ട് ഞാൻ കരയാതെ പിടിച്ചു നിന്നു. ഇംപോസിഷൻ എഴുതാത്തതിന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് ട്യൂഷൻ മാസ്റ്റര്‍ കരയെടാ എന്ന് പറഞ്ഞ് പിന്നേയും അടിച്ചു’- അദ്വൈദ് പറഞ്ഞു.
കുട്ടിയുടെ പിന്‍ഭാഗത്തായിരുന്നു മര്‍ദനമേറ്റത്. വീട്ടിലെത്തിയ കുട്ടി സഹോദരിയോട് വിവരങ്ങള്‍ പറയുകയായിരുന്നു. കുട്ടിയുടെ പിന്‍ഭാഗം കണ്ട സഹോദരി ഫോട്ടോയെടുത്ത് രക്ഷിതാക്കള്‍ക്ക് അയച്ചുനല്‍കി. തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് ചൈല്‍ഡ് ലൈനിനെയും പൊലീസിനെയും വിവരം അറിയിച്ചത്.
ശരീരാമാസകലം ദേഹത്ത് അടിയേറ്റതിന്റെ പാടുകള്‍ ഉള്ളതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.
‘ഞങ്ങളും അടികൊണ്ടാണ് വളര്‍ന്നത്. പക്ഷേ ഇതിനെ അടിയെന്ന് പറയാൻ പറ്റില്ല. ക്രൂരമര്‍ദനമാണ് നടന്നത്. മകൻ തലവേദനയെ തുടര്‍ന്ന് എംആര്‍ഐ എല്ലാം കഴിഞ്ഞ് ചികിത്സയിലിരിക്കുകയാണ്. ഇക്കാര്യം റിയാസ് സാറിനും അറിയാം. എന്നിട്ടാണ് മോനെ മര്‍ദിച്ചത്’ -മാതാപിതാക്കള്‍ പറയുന്നു.
ഇതിന് മുൻപും റിയാസ് എന്ന അധ്യാപകൻ മകനെ ചൂരല്‍ കൊണ്ട് അടിച്ചിട്ടുണ്ട്, എന്നാല്‍ അന്ന് പഠിക്കാതിരുന്നതുകൊണ്ടല്ലെ അടിച്ചതെന്ന് പറഞ്ഞ് താൻ സമാധാനിപ്പിച്ചുവെന്നും പക്ഷേ നിലവില്‍ കുഞ്ഞിന് കിട്ടിയ മര്‍ദനം സഹിക്കാവുന്നതിലും അപ്പുറമാണെന്നും മാതാവ്പറഞ്ഞു.
അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ ട്യൂഷൻ സെൻറര്‍ ഉപരോധിച്ചു. മര്‍ദ്ദിച്ച റിയാസെന്ന അധ്യാപകന് എതിരെ കേസെടുക്കണമെന്നും എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു.