കൊച്ചി: സൊമാറ്റോ വഴി ഒരു ഹോട്ടലില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത ഭക്ഷണം പഴകിയതാണെന്ന ആരോപണവുമായി അഡ്വ ശ്രീജിത്ത് പെരുമന. sreejith perumana viral post
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നത്.
കൊച്ചിയിലെ ഒരു ഹോട്ടിലില്‍ നിന്ന് ഭക്ഷണം കഴിച്ച ആര്‍ടിഒയ്ക്കും കുടുംബത്തിനും ഭക്ഷ്യവിഷബാധയേറ്റ സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് ഈ സംഭവവും. പഴകിയ ഭക്ഷണത്തെ കുറിച്ച് സൊമാറ്റോയില്‍ പരാതിപ്പെട്ടപ്പോള്‍ തനിക്ക് ലഭിച്ച വിചിത്ര മറുപടിയെ കുറിച്ചും അദ്ദേഹം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഹോട്ടലില്‍ നിന്നും തനിക്ക് ലഭിച്ച ഭക്ഷണം പരിശോധനയ്ക്ക് അയക്കുകയാണെന്നും ആശുപത്രിയില്‍ ആരോഗ്യ പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്രീജിത്ത് പെരുമയുടെ വാക്കുകളിലേക്ക്…
ക്രിക്കറ്റ് ഫൈനല്‍ കണ്ടുകൊണ്ടിരിക്കുന്നതിനാല്‍ പുറത്ത് കഴിക്കാൻ പോകാൻ പറ്റിയില്ല. ഭക്ഷണം zomato ആപ്പിലൂടെ Tharavad Eatery “തറവാട് ഈറ്ററി ” കല്ലൂര്‍ എന്ന ഹോട്ടലില്‍ നിന്നാണ് ബുക്ക് ചെയ്തത്. പൊതിച്ചോറും, ചിക്കൻ 65ഉം, ഞാൻ മറ്റൊരു ഹോട്ടലില്‍ നിന്നും കഞ്ഞി ഓര്‍ഡര്‍ ചെയ്തത് കൊണ്ട് പൊതിച്ചോര്‍ സുഹൃത്താണ് കഴിച്ചത്.
തറവാട് ഈറ്ററി ഹോട്ടലില്‍ നിന്നും മേടിച്ച പൊതിച്ചോര്‍ ആവറേജിലും താഴെയാണ് എന്ന് മാത്രമല്ല, ചിക്കൻ 65 ലെ ചിക്കൻ പഴയതും, വീണ്ടും ഫ്രൈ ചെയ്ത് കരിച്ച് മണം വമിക്കുന്നതുമായിരുന്നു.
സോമറ്റോയെ വിളിച്ച് പരാതി നല്‍കി. ഭക്ഷണത്തിന്റെ വീഡിയോയും ഫോട്ടോകളും നല്‍കി. എന്നാല്‍ ഗൂഗിളില്‍ പോയി റിവ്യൂ എഴുതനായിരുന്നു വിചിത്രമായ മറുപടി.
അതിനിടയില്‍ ഹോട്ടലുമായി ബന്ധപ്പെടാൻ ലഭ്യമായ എല്ലാ നമ്ബറുകളില്‍ നിന്നും ശ്രമിച്ചു. ആരും ഫോണ്‍ എടുത്തില്ല. തുടര്‍ന്നാണ് സോമട്ടോയോട് ശക്തമായ ഭാഷയില്‍ പറഞ്ഞത്.
അല്പം മുൻപ് zomato മെയില്‍ ലഭിച്ചു.
തെറ്റ് പറ്റിയതില്‍ ക്ഷമിക്കണം എന്നും, 50 രൂപ ഈ ഹോട്ടലില്‍ നിന്നും അടുത്ത ഓര്‍ഡറില്‍ ഡിസ്‌കൗണ്ട് തരുമെന്നും ദയവുചെയ്ത് തറവാട് ഹോട്ടലിനെ കുറിച്ചുള്ള റിവ്യൂ ഡിലീറ്റ് ചെയ്യണം എഞ്ഞുമായിരുന്നു അഭ്യര്‍ത്ഥന.
അതായത് എന്റെ നഷ്ടത്തിനും അപമാനത്തിനുമൊക്കെ തറവാട് ഹോട്ടല്‍ മുതലാളിയുടെ അമ്ബത് രൂപ 50 Rs. നഷ്ട്ട പരിഹാരം. കൂടാതെ റിവ്യൂ ഡിലീറ്റും ചെയ്യണം.
എന്തായാലും കാര്യങ്ങള്‍ ഇത്രയൊക്കെ ആയില്ലേ. ഭക്ഷണം പരിശോധനക്ക് അയക്കുകയാണ്. ആശുപത്രിയില്‍ ആരോഗ്യ പരിശോധനയും നടത്തുന്നുണ്ട്. ഒരു കസ്റ്റമറുടെ അന്തസ്സിനും അഭിമാനത്തിനും അതിലുപരി ആരോഗ്യത്തിനും നക്കാപിച്ച വിലയിടുന്ന #zomato യും, #TharavadEatery യും ഒന്ന് കരുതിയിരുന്നോ..