തൃശ്ശൂര്‍: തൃശ്ശൂരിലെ വിവേകോദയം സ്കൂളില്‍ വെടിവയ‌്പ്. പൂര്‍വ വിദ്യാര്‍ത്ഥിയായ ജഗൻ ആണ് മൂന്ന് തവണ വെടിയുതിര്‍ത്തത്. സ്റ്റാഫ് റൂമിലെത്തിയ ഇയാള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തി. shooting at school with gun former student arrested in thrissur
തുടര്‍ന്ന് കയ്യിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്നു തവണ മുകളിലേക്ക് വെടിയുതിര്‍ത്തു. സംഭവത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥിയായ തൃശൂര്‍ ഈസ്റ്റ് സ്വദേശി മുളയം ജഗനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ 10.15 ഓടെയായിരുന്നു സംഭവം. നേരത്തെ പഠിച്ച സമയത്ത് മറന്നുവെച്ച തൊപ്പി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ സ്‌കൂളിലേക്കെത്തിയത്. അധ്യാപകര്‍ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ ബാഗില്‍ നിന്നും തോക്കെടുത്തത്.
മുളയം സ്വദേശിയായ ജഗനെ സ്കൂള്‍ ജീവനക്കാര്‍ കീഴ്‌പ്പെടുത്തി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് ലഭിക്കുന്ന വിവരം. എയര്‍ഗണ്‍ ആണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം.
വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ പാര്‍ക്ക് ചെയ‌്ത സ്ഥലത്തെത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിന് ശേഷമാണ് ജഗൻ അദ്ധ്യാപകരുടെ റൂമിലെത്തിയത്. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. സ്കൂളിലെ ചില വിദ്യാര്‍ത്ഥികളുടെ പേര് പറഞ്ഞാണ് ജഗൻ എത്തിയതെന്ന വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.
കേരളത്തിലെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിലൊന്നാണ് വിവേകോദയം.