തിരുവനന്തപപുരം: പ്രമുഖ മലയാള നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ അഞ്ച് ലക്ഷം രൂപ നടി പ്രതിഫലം ചോദിച്ചെന്ന് വി ശിവൻകുട്ടി വിമർശിച്ചു.
നടി ഇത്രയും ഉയര്‍ന്ന തുക ആവശ്യപ്പെട്ടത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ അവതരിപ്പിക്കാനുള്ള നൃത്തം ഒരുക്കാനാണെന്നു പേര് വെളിപ്പെടുത്താതെ മന്ത്രി പറഞ്ഞു.
നടി വന്ന വഴി മറക്കരുത്. കലോത്സവ വേദിയിലൂടെ എത്തിയാണ് ഈ നടി സിനിമയില്‍ വളര്‍ന്നത്. അത്തരമൊരാളില്‍ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റം അല്ല ഇത്. കേരളത്തോട് ഇത്തരത്തില്‍ അഹങ്കാരം കാണിക്കരുതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ഔദ്യോഗിക ഓണാഘോഷ പരിപാടിക്ക് നടന്‍ ഫഹദ് ഫാസില്‍ വന്നത് ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ്. സര്‍ക്കാരിനെ സംബന്ധിച്ച് ഈ നടിക്ക് അഞ്ച് ലക്ഷം രൂപ കൊടുക്കാന്‍ ഇല്ലാത്തത് കൊണ്ടല്ല. പക്ഷേ കൊടുക്കേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ തന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
അവര്‍ക്ക് എത്ര സമ്പാദിച്ചിട്ടും പണത്തോട് ആര്‍ത്തിയാണ്. എന്തായാലും ആ നടിയെ വേണ്ടെന്നുവച്ചു. പകരം നാട്ടിലെ സാധാരണ നൃത്താധ്യാപികയെക്കൊണ്ട് അത് ഭംഗിയായി ചെയ്യിക്കുമെന്നും മന്ത്രി വിശദീകരിച്ചു. ഞായറാഴ്ച വൈകീട്ട് വെഞ്ഞാറമൂട് പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ സമാപന വേദിയില്‍ സംസാരിക്കവെയാണ് മന്ത്രി നടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്.