സെക്കന്തരാബാദ്:ദരിദ്രരുടെ ഉയർച്ചയും സാമൂഹിക നീതി ഉറപ്പാക്കലുമാണ് സർക്കാരിന്റെ പ്രധാന മുദ്രാവാക്യമെന്നും അതിനുവേണ്ടി പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെക്കന്തരാബാദിൽ പിന്നോക്ക സമുദായ റാലിയിൽ അദ്ദേഹം വ്യക്തമാക്കി.
പിന്നോക്ക സമുദായങ്ങളിൽ നിന്ന് ഒന്നും നേടാനല്ല വന്നിരിക്കുന്നത് പകരം സ്വാതന്ത്ര്യത്തിന് ശേഷം സമുദായങ്ങളോട് വാഗ്ദാനം നൽകി വഞ്ചിച്ച രാഷ്ട്രീയ പാർട്ടികളും നേതാക്കളും ചെയ്ത പാപത്തിന് പ്രായശ്ചിത്തം ചെയ്യാനാണ് വന്നിരിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.
പിന്നോക്ക സമുദായങ്ങൾക്ക് വേണ്ടി തെലങ്കാന സർക്കാർ കഴിഞ്ഞ പത്ത് വർഷം ഒന്നും ചെയ്തിട്ടില്ല. ദളിത് സമൂഹത്തെ ബി ആർ എസ് തെലങ്കാന രൂപീകരണത്തിന് ശേഷം മറന്നു. ഒരു ദളിതനെ മുഖ്യമന്ത്രിയാക്കാൻ തയാറായില്ല. ബി ആര്‍ എസ് സർക്കാരിന്റെ ദളിത് ബന്ധു പദ്ധതി അവരുടെ ഒപ്പം നിൽക്കുന്നവർക്ക് വേണ്ടി മാത്രമാണ്. പിന്നാക്ക സമുദായം ബി ആർ എസിനെ കരുതിയിരിക്കണമെന്നും ദളിത് ബന്ധു പദ്ധതി നിഷ്പക്ഷമാകണമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ബി ആര്‍ എസ് ദളിത് വിരുദ്ധർ ആണങ്കിൽ കോൺഗ്രസ്സും ഈ കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല. അഴിമതിയുടെ കാര്യത്തിലും ബിആര്‍എസും കോൺഗ്രസും തുല്യരാണ്.അഴിമതി നടത്താൻ ബിആര്‍എസ് ഡൽഹിയിലെ ആം ആദ്മിയുമായി ഒത്തുചേരും. അഴിമതി കാര്യത്തിൽ ഇവർ സഹകരണത്തിലാണ്. തിരശീലക്ക് പിറകിൽ ബിആര്‍എസും കോൺഗ്രസും ഒന്നാണ്.
ബിജെപി ദളിത് വിഭാഗത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ്. എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങൾക്ക് എല്ലാ പദ്ധതികളിലും പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. എസ് സി, എസ് ടി വിഭാഗത്തെ കോടിക്കണക്കിന് രൂപയുടെ വായ്പ നൽകി സംരംഭകരാക്കി. മുദ്രാ ലോണിലും കൂടുതൽ പ്രയോജനം ലഭിച്ചത് എസ് സി, എസ് ടി വിഭാഗത്തിനാണ്. 13000 കോടിയുടെ പുതിയ പദ്ധതി വിശ്വകർമജർക്ക് വേണ്ടി പ്രഖ്യാപിച്ചു. അവഗണിക്കപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവരാൻ വേണ്ടി സർക്കാർ നിരന്തരം പ്രവർത്തിക്കുകയാണ്. ദരിദ്രയായ അമ്മയുടെ മകനായി ജനിച്ച ഈ മകൻ ദരിദ്രരെ ഒരിക്കലും കൈവിടില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.