പാലക്കാട്: പാലക്കാട് നല്ലേപ്പള്ളി സ്കൂളിൽ ക്രിസ്മസ് കരോൾ തടസപ്പെടുത്തിയ വിഎച്ച്പി പ്രവർത്തകരുടെ നടപടിയിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. സംഭവത്തിൽ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.Sandeep Warrier reacts to the action of VHP workers who disrupted the Christmas carol
കേസ് അട്ടിമറിക്കാൻ യുവമോർച്ച ശ്രമിച്ചു. അറസ്റ്റിലായ മൂന്നു പേരിൽ രണ്ടു പേരും സജീവ ബിജെപി പ്രവർത്തകരാണെന്നും സന്ദീപ് പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പിൽ പ്രചാരണ ചുമതല ഉള്ളവർ ആയിരുന്നു ഇവർ. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാറുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. ബിജെപി യുടെ ക്രൈസ്തവ സ്നേഹം അഭിനയമാണെന്നും സന്ദീപ് വാര്യർ രൂക്ഷഭാഷയിൽ വിമർശിച്ചു.
ജാമ്യം കിട്ടിയിറങ്ങിയാലുടന്‍ ക്രിസ്തുമസ് കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തുന്നതാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. ഈ നേരം വരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് ഈ അതിക്രമത്തെ തള്ളിപ്പറഞ്ഞിട്ടില്ല. അതായത് മൗനം സമ്മതമാണ്. ഒരുവശത്ത് ക്രൈസ്തവരെ ആക്രമിക്കുക, അവരുടെ ആഘോഷങ്ങളെ തടയുക, അവരുടെ വിശ്വാസങ്ങളെ അവമതിക്കുക. എന്നിട്ട് നാണമില്ലാതെ ക്രൈസ്തവ വോട്ട് തട്ടാന്‍ കപട നാടകം കളിക്കുക. ഇതാണ് ബിജെപിയെന്നും സന്ദീപ് പ്രതികരിച്ചു.
അതേസമയം പ്രതിഷേധ കരോൾ ഒരുക്കാൻ ഡിവൈഎഫ്ഐയും യൂത്ത്കോൺഗ്രസും. പാലക്കാട് നല്ലേപ്പിള്ളി സർക്കാർ യുപി സ്കൂളിലാണ് രാവിലെ ഒൻപത് മണിക്ക് ഡിവൈഎഫ്ഐയും പത്തിന് യൂത്ത് കോൺഗ്രസും പ്രതിഷേധ കരോൾ സംഘടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സ്കൂളിൽ കരോൾ ആഘോഷം സംഘടിപ്പിച്ചതിന്റെ പേരിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിഎച്ച്പി പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
സംഭവത്തിൽ മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് റിമാൻഡ് ചെയ്തു. വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധന്‍ എന്നിവരെയാണ് സംഭവത്തില്‍ റിമാന്‍ഡ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തത്.