കൊല്ലം: ആഡംബര ജീവിതത്തിനായി ബന്ധുകളുടേയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്ന് സ്വർണം മോഷ്ടിച്ച ഇൻസ്റ്റഗ്രാം താരം പിടിയിൽ. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിതറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മുബീനയുടെ ഭർതൃ സഹോദരിയായ മുനീറയുടെ താലിമാല, വളകൾ, കൈ ചെയിനുകൾ, കമ്മലുകൾ തുടങ്ങിയവ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മോഷണം പോയിരുന്നു. ഒക്ടോബർ 10നാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയ വിവരം മുനീറ അറിയുന്നത്. തുടർന്ന് വീട്ടിലെ സിസിടീവി പരിശോധന നടത്തിയതിൽ മുബീന സെപ്റ്റംബർ 30ന് രാവിലെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. അതുവരെ ഈ വീട്ടിൽ മറ്റാരും വന്നിട്ടുമില്ല. മോഷണത്തെ തുടർന്ന് മുനീറ ചിതറ പൊലീസിൽ പരാതി നൽകി.
സമാനമായ മറ്റൊരു സ്വർണ്ണ മോഷണ പരാതി ജനുവരി മാസം ചിതറ സ്റ്റേഷനിൽ മുബീനയുടെ സുഹൃത്തായ അമാനിയും നല്കിയിരുന്നു. ആ പരാതിയിലും മുബീനയെയാണ് സംശയം എന്ന് പറഞ്ഞിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ പുതിയ ഒരു പരാതി ഭർത്തൃ സഹോദരി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്നത്. തുടർന്ന് പൊലീസ് മുബീനയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
ആഡംബര ജീവിതം നയിച്ചിരുന്ന മുബീനയ്‌ക്ക്
അതിനുളള സാമ്പത്തിക ശേഷി ഇല്ലെന്നു പൊലീസ് മനസിലാക്കിയിരുന്നു . ഇൻസ്റ്റഗ്രാം താരമായിരുന്ന മുബീന ഒന്നരലക്ഷം രൂപ വിലവരുന്ന ഫോണാണ് ഉപയോഗിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
മോഷണം സമ്മതിക്കാൻ ആദ്യം മുബീന തയ്യാറായില്ല. തുടർന്ന് തെളിവുകൾ നിരത്തിയുള്ള ചോദ്യചെയ്യലിൽ രണ്ട് മോഷണവും നടത്തിയത് താനാണെന്ന് സമ്മതിച്ചു.
അതേസമയം മുബീനയുടെ ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. അടുത്തിടെയാണ് ഇയാൾ വിദേശത്തേക്ക് പോയത്. ആഡംബര ജീവിതത്തിനായാണ് മോഷണം നടത്തിയതെന്നായിരുന്നു യുവതിയുടെ മൊഴി.