കത്തോലിക്ക സഭയുടെ വിശുദ്ധനും ഗോവയുടെ സംരക്ഷകൻ എന്നും അറിയപ്പെടുന്ന സെയിൻ്റ് ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പിൻ്റെ ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട ഗോവ ആർഎസ്എസ് മുൻ മേധാവി സുഭാഷ് വെലിങ്കർ ഒളിവിലെന്ന് പോലീസ്.RSS leader who demanded DNA test of St. Francis Xavier is absconding
വെലിങ്കർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 299 പ്രകാരം കേസെടുത്തിരുന്നു. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണിത്. എഫ്ഐആർ റജിസ്റ്റർ ചെയ്തതിന് പിന്നാലെ ആർഎസ്എസ് നേതാവ് ഒളിവിൽ പോവുകയായിരുന്നു.
ഗോവ മുൻ മുഖ്യമന്ത്രി ചർച്ചിൽ അലിമാവോയാണ് പോലീസിൽ പരാതി നൽകിയത്. സാമുദായ സൗഹാർദം തകർക്കാനുള്ള ബോധപൂർവമായ ശ്രമം നടത്തുന്ന വെല്ലിങ്കാറിനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു അലിമാവോ ആവശ്യപ്പെട്ടിരുന്നത്.
ഫ്രാൻസിസ് സേവ്യറിനെ ഗോവയുടെ സംരക്ഷകനെന്ന് വിളിക്കാനാവില്ലെന്നും സുഭാഷ് വെല്ലിങ്കാർ പറഞ്ഞിരുന്നു. ചരിത്രപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തൻ്റെ പ്രസ്താവനയെന്നായിരുന്നു വെല്ലിങ്കാറിൻ്റെ വിശദീകരണം. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടന്ന മതദ്രോഹവിചാരണയുടെ (inquisition) ഭാഗമായി അടിച്ചമർത്തലും അതിക്രമങ്ങളും നടത്തിയവർക്ക് വിശുദ്ധ പദവി നൽകാൻ പാടില്ല.
ഈ വസ്തുതയുടെ അടിസ്ഥാനത്തിലാണ് വസ്തുതയുടെ അടിസ്ഥാനത്തില്‍ ഫ്രാൻസിസ് സേവ്യറിനെ ഗോവയുടെ സംരക്ഷകനായി അംഗീകരിക്കാനാവില്ല. ഇതാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നാണ് വെല്ലിങ്കാർ പറഞ്ഞിരുന്നത്.
ആർഎസ്എസ് നേതാവിൻ്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഗോവയിൽ ഉയർന്നത്. വെല്ലിങ്കാറിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതാക്കളും വിശ്വാസികളും ഇന്ന് ഓൾഡ് ഗോവയിൽ പ്രതിഷേധ പ്രകടനം നടത്തി.
ശാന്തരായി സമാധാന അന്തരീക്ഷം നിലനിർത്തണമെന്ന് ജനങ്ങളോട് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭ്യർത്ഥിച്ചു. പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മുമ്പ് അറസ്റ്റിലായ വൈദികൻ ഫാദർ ബോൾമാക്സ് പെരേരക്കെതിരെ സ്വീകരിച്ച തരത്തിലുള്ള കർശന നടപടികൾ കൈക്കൊള്ളും. നിയമം അതിൻ്റെ വഴിക്ക് തന്നെ പോകും എന്നും അദ്ദേഹം ഉറപ്പു നൽകി.
വെല്ലിങ്കാറിൻ്റെ പരാമർശത്തിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് രംഗത്തെത്തിയിരുന്നു. ബിജെപിയുടെ വിഭജന അജണ്ടയുടെ ഭാഗമാണ് പരാമർശം. ഗോവയിലെയും ഇന്ത്യയിലെയും മുഴുവൻ ജനങ്ങളും അതിനെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും രാഹുൽ പറഞ്ഞു.
ആർഎസ്എസ് ഉന്നത നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരം ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും സമാന അജണ്ടകൾ നടപ്പിലാക്കാനാണ് ശ്രമമെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
സെയിൻ്റ് തോമസിനു ശേഷം സുവിശേഷ പ്രചരണത്തിനായി ഇന്ത്യയിലെത്തിയ സ്പെയിൻ സ്വദേശിയായ മിഷണറിയാണ് ഫ്രാൻസിസ് സേവ്യർ. 1512ൽ രോഗംബാധിച്ചു മരണമടഞ്ഞ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഭൗതികദേഹം അടക്കം ചെയ്തിരിക്കുന്നത് ഗോവയിലെ പനജി നഗരത്തിനടുത്തുള്ള ‘നല്ല ഈശോ’ (Bom Jesus) കത്തീഡ്രലിൽ ആണ്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഈ പള്ളിയും ഉൾപ്പെടുന്നു.
കാലാകാലങ്ങളായി പത്തുവർഷത്തിൽ ഒരിക്കൽ മാത്രം ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പ് പൊതുജനങ്ങൾക്ക് കാണാനായി അവസരം ഒരുക്കാറുണ്ട്. ഈ ചടങ്ങുകള്‍ നവംബർ 21 മുതൽ ജനുവരി അഞ്ചുവരെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. ഇതിനിടയിലാണ് പ്രകോപനപരമായ പ്രസ്താവന സംഘപരിവാർ നേതാവിൻ്റെ ഭാഗത്തു നിന്നുണ്ടായത്.