പത്തനംതിട്ട: റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് തുടങ്ങി. ഇന്ന് രാവിലെ 7 മണിക്ക് ബസ് പുറപ്പെട്ടു. കോടതി ഉത്തരവ് ലംഘിച്ച് പരിശോധനകൾ ഉണ്ടാകില്ലെന്ന് കേരളവും തമിഴ്നാടും ഇന്നലെ സുപ്രിംകോടതിയെ അറിയിച്ചു.‘റോബിൻ ബസിനു’ പത്തനംതിട്ടയിലേക്കുള്ള യാത്രയിൽ വഴിനീളെ ആരാധകർ ഇന്നലെ വരവേൽപു നൽകി.
Robin Bus from Pathanamthitta to Coimbatore
അഞ്ച് മണിക്ക് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന ബസ്, തകരാര്‍ കണ്ടതിനെ തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പില്‍ കയറ്റിയതിനാല്‍ വൈകിയാണ് പുറപ്പെട്ടത്.ഇന്നും വരും ദിവസങ്ങളും ബുക്കിങ് ഫുൾ ആണെന്നും ബസ് ഡ്രൈവർ പറയുന്നു. മുഴുവൻ സീറ്റിലും യാത്രക്കാരുമായാണ് ബസ് പത്തനംതിട്ടയിൽനിന്നു പുറപ്പെട്ടത്.
പൂക്കുലയും പഴക്കുലയും നോട്ടുമാലയും നല്‍കി റോബിന്‍ ബസിന് പത്തനംതിട്ടയില്‍ വന്‍ സ്വീകരണമാണ് ഒരു സംഘം നാട്ടുകാര്‍ നല്‍കിയത്. തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് ഇന്നലെയാണ് വിട്ടുനല്‍കിയത്.
അതേസമയം നിയമപോരാട്ടം തുടരുമെന്നും അടുത്ത ലക്ഷ്യം പമ്പാ സര്‍വീസ് ആണെന്നും റോബിന്‍ ഗിരീഷ് പറഞ്ഞു. ഇനി ആരെയും പേടിക്കേണ്ട, ഈ സംരംഭം വിജയിപ്പിച്ചു കാണിക്കുക തന്നെ ചെയ്യും, നൂറല്ല ആയിരക്കണക്കിന് വണ്ടികൾ ഇതുപോലെ മൂന്നുമാസത്തിനകം ഇവിടെ ഇറങ്ങിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ശബരിമല തീര്‍ത്ഥാടകരെ കെഎസ്ആര്‍ടിസി കൊള്ളയടിക്കുകയാണ്. ആ കൊള്ള ഇല്ലാതാക്കുകയാണ് അടുത്ത നീക്കം. പമ്പയിലേക്ക് റോബിന്‍ ബസ് കയറുന്ന കാഴ്ച വിദൂരമല്ല, അടുത്ത സര്‍വീസ് പമ്പയിലേക്ക് നടത്താനാണ് ലക്ഷ്യമിടുന്നത്’- റോബിന്‍ ഗിരീഷ് പറഞ്ഞു.
10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് വിട്ട് കൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പെര്‍മിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ആര്‍ടിഒയുടെതാണ് നടപടി.