തൃശൂർ: തൃശൂരില്‍ വൻ എടിഎം കവർച്ച. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്.
പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് കവർച്ച നടന്നത്. കാറിലെത്തിയ നാലംഗ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് എ ടി എം തകർക്കുകയും പണവുമായി കടന്നുകളയുകയുമായിരുന്നു. അതേസമയം മോഷ്ടാക്കള്‍ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മോഷ്‌ടാക്കളെത്തിയത് വെള്ള നിറത്തിലുള്ള കാറിലാണ് . പക്ഷേ കാറിന്റെ നമ്ബർ പ്ലേറ്റ് വ്യാജമാണെന്നാണ് വിവരം. പ്രതികള്‍ മുഖംമൂടി ധരിച്ചിരുന്നു. എ ടി എമ്മുകളിലെ ക്യാമറകളൊന്നും നശിപ്പിച്ചിട്ടില്ലെന്നാണ് വിവരം. ബാങ്ക് ജീവനക്കാർ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തിന് പിന്നില്‍ പ്രൊഫഷണല്‍ മോഷ്‌ടാക്കളാണെന്നാണ് സൂചന.
മാപ്രാണത്തെ എ ടി എമ്മാണ് പ്രതികള്‍ ആദ്യം കൊള്ളയടിച്ചത്. ഇവിടെ നിന്ന് 30 ലക്ഷം രൂപ കൊണ്ടുപോയി. തുടർന്ന് കോലഴിയിലെ എ ടി എമ്മില്‍ നിന്ന് 25 ലക്ഷം രൂപയും ഷൊർണൂർ റോഡിലെ എ ടി എം തകർത്ത് പത്ത് ലക്ഷത്തോളം രൂപയും കവരുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരിന്റെ അതിർത്തികളില്‍ പരിശോധന കർശനമാക്കിയിരിക്കുകയാണ്. പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാദ്ധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.