മുംബൈ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നടി രശ്മിക മന്ദാനയുടെതെന്ന പേരില്‍ ഒരു വൈറല്‍ വീഡിയോ പ്രചരിക്കുന്നുണ്ടായിരുന്നു. ഒരു ലിഫ്റ്റിലേക്ക് രശ്മികയുടെ മുഖം ഉള്ള പെണ്‍കുട്ടി കയറി വരുന്നതാണ് വീഡിയോയില്‍.
വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോള്‍ ത്തന്നെ ഇതിലെ സത്യാവസ്ഥ ആരാധകര്‍ അന്വേഷിച്ചു തുടങ്ങിയിരുന്നു. പിന്നാലെ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച മോര്‍ഫ്ഡ് വീഡിയോ ആണ് ഇതെന്ന് പറഞ്ഞു കൊണ്ട് പലരും പലരും വിശദീകരണവുമായി രംഗത്ത് വരുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഈ വീഡിയോ ഉണ്ടാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍. ഇന്ത്യയില്‍ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ കൃത്യമായ നിയന്ത്രണം വേണമെന്ന ആവശ്യമുന്നയിച്ച മാധ്യമപ്രവർത്തകന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുകയാണ് അഭിഷേക് ബച്ചൻ.
അതേസമയം സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. എക്‌സ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന നടി രശ്മികാ മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ മുന്നറിയിപ്പ്. വ്യാജ വിവരങ്ങള്‍ക്കെതിരെ പോരാടാനുള്ള നിയമപരമായ ബാധ്യത സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഐടി നിയമം അനുസരിച്ച് ഉപഭോക്താക്കള്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ ബാധ്യസ്ഥരാണ്.
സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 36 മണിക്കൂറിനുള്ളില്‍ അവ നീക്കം ചെയ്തിരിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ റൂള്‍ 7 പ്രയോഗിക്കുകയും കമ്പനി കോടതിയിലെത്തേണ്ടിയും വരും.
തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന ഏറ്റവും അപകടകരവും ആഘാതവുമുള്ള പുതിയ രീതിയാണ് ഡീപ്പ് ഫേക്കുകളെന്നും അവ പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും മന്ത്രി തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.