കൊച്ചി: മകളെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന അസഫാക് ആലത്തിനു വധ ശിക്ഷ തന്നെ നല്‍കണമെന്നു ആലുവയിലെ അഞ്ച് വയസുകാരിയുടെ മാതാപിതാക്കള്‍.
പ്രതിക്ക് മരണശിക്ഷ നല്‍കണമെന്നും അതില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. തങ്ങളുടെ കുട്ടിയെ കൊന്ന അയാള്‍ക്കും ജീവിക്കാൻ അവകാശമില്ല.
പുറത്തുവന്നാല്‍ അയാള്‍ ഇതുതന്നെ ആവര്‍ത്തിക്കും. മനുഷ്യരൂപം പൂണ്ട രാക്ഷസനാണ് അയാളെന്നും ഇനിയൊരുകുഞ്ഞിനും ഇതുപോലൊരു ഗതികേട് ഉണ്ടാകരുതെന്നുമാണ് ഇരുവരും പറയുന്നത്. വധശിക്ഷ നല്‍കണമെന്നു തന്നെയാണ് കുട്ടിയുടെ മാതാവ് ആവര്‍ത്തിച്ചു പറയുന്നത്.
ആലുവയില്‍ അതിഥി തൊഴിലാളിയുടെ അഞ്ച് വയസുള്ള മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അസഫാക് ആലത്തിനു (28) വിചാരണ കോടതി ഇന്ന് ശിക്ഷ വിധിക്കും. ബിഹാര്‍ സ്വദേശിയാണ് അസഫാക്. ശിക്ഷയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ എറണാകുളം പോക്‌സോ കോടതി വിധി പ്രഖ്യാപനം ശിശു ദിനമായ ഇന്നത്തേക്ക് മാറ്റിയിരുന്നു.
ഇന്ന് രാവിലെ 11 മണിക്ക് കോടതി വിധി പറയും. ജഡ്ജി കെ സോമനാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുക.
വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ചു കുറ്റങ്ങള്‍ അടക്കം ഗൗരവസ്വഭാവമുള്ള 16 കുറ്റങ്ങളാണ് അസഫാക് ആലത്തിനെതിരെ കോടതി കണ്ടെത്തിയിട്ടുള്ളത്. ക്രൂരമായ കുറ്റകൃത്യം ചെയ്ത അസഫാക്കിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.