തിരുവനന്തപുരം: കേരളത്തില്‍ അടുത്ത രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. മധ്യകിഴക്കൻ അറബിക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്തിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്ക് – കിഴക്കൻ ഇന്ത്യയ്ക്ക് മുകളിലേക്ക് വടക്ക് – കിഴക്കൻ-കിഴക്കൻ കാറ്റ് ശക്തമായിരിക്കുകയാണ്. ഇതിനാല്‍ ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം ഇന്ന് 4 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് ഉള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
പ്രത്യേക ജാഗ്രതാ നിര്‍ദേശം
കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാല്‍ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം
കേരള തീരത്ത് 08-11-2023 ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് 08-11-2023 ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പില്‍ പറയുന്നു.