കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കത്തിൽ പറയുന്നു. Producers Association sacked Sandra Thomas
സാന്ദ്രാ തോമസിന്‍റെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഡ്യൂസേര്‍സ് അസോസിയേഷന് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയിൽ നിന്ന് സാന്ദ്രയെ പുറത്താക്കിയത്.
ഈ നടപടി ഒട്ടും പ്രതീക്ഷിച്ചില്ല.സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും, അതിൽ സ്ത്രീകളില്ലെന്നും അവർ പ്രതികരിച്ചു.
തൻറെ പരാതിക്ക് കാരണം ലൈംഗിക ചുവയോടെ സംസാരിച്ചതാണ്. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു. ഭാരവാഹികൾ ലൈംഗിക ചുവയോടെ സംസാരിച്ചു. വനിതാ നിർമാതാവായ തനിക്ക് അപമാനം നേരിട്ടുവെന്നും അതിനാലാണ് പരാതി കൊടുത്തതെന്നും സാന്ദ്ര വ്യക്തമാക്കി.
പരാതിക്ക് പിന്നാലെയാണ് പുറത്താക്കൽ. സംഘടനയിൽ സ്ത്രീ സൗഹൃദ അന്തരീക്ഷമില്ല. തന്നെ നിശബ്ദയാക്കാൻ ശ്രമിക്കുന്നതിലൂടെ ബാക്കിയുള്ള സ്ത്രീകളെയും നിശബ്ദരാക്കാനാണ് ശ്രമിക്കുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം മുന്നോട്ടുവന്നവരാരും ഇനി പരാതിയുമായി വരരുത് എന്നതാണ് അവരുടെ ലക്ഷ്യമെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു. ആൻറോ ജോസഫാണ് തന്നെ വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചതെന്നും സാന്ദ്ര തോമസ് പറഞ്ഞു.
നേരത്തെ പ്രൊഡ്യൂസേര്‍സ് അസോസിയേഷനെതിരെ ശക്തമായി സാന്ദ്ര രംഗത്ത് എത്തിയിരുന്നു. സ്വേഛാധിപത്യ തീരുമാനമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപ്പാക്കുന്നതെന്ന് സാന്ദ്രാ തോമസ് ആരോപിച്ചു. അസോസിയേഷനില്‍ താര സംഘടനയായ ‘അമ്മ’യുടെ സ്വാധീനം ശക്തമാണെന്നും താരങ്ങള്‍ക്ക് വേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും സാന്ദ്ര പറഞ്ഞു.
സിനിമ സെറ്റുകളിൽ സ്ത്രീകൾ പേടിച്ച് നിൽക്കുന്ന അവസ്ഥ മാറണം. സ്ത്രീകൾക്ക് സെറ്റിൽ വലിയ അവഗണന നേരിടേണ്ടി വരുന്നുവെന്നും പല സ്ത്രീ നിർമ്മാതാക്കൾക്കും മെന്‍റല്‍ ഹരാസ്മെൻ്റ് ഉണ്ടാകുന്നുണ്ടെന്നും സാന്ദ്ര പറഞ്ഞു.