കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപി നേതാക്കൾക്കെതിരെ കോഴിക്കോട് പോസ്റ്റർ. കെ സുരേന്ദ്രൻ, വി മുരളീധരൻ, പി രഘുനാഥ് എന്നിവർക്കെതിരെയാണ് പോസ്റ്റർ. ഇവർ ബിജെപിയിലെ കുറുവ സംഘമാണെന്നും ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.Poster against BJP leaders
തോൽവിയുടെ സാഹചര്യത്തിൽ മുരളീധരന് വേണ്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചരടുവലികൾ തുടങ്ങിയിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് ബിജെപി നേതാവ് വി മുരളീധരൻ ഇന്നലെ പ്രതികരിച്ചിരുന്നു. പറയാനുള്ളത് പറയേണ്ട വേദിയിൽ പറയുമെന്ന് മുരളീധരൻ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് ബിജെപിയോടുള്ള സ്നേഹം തനിക്ക് മനസിലാകും.
അമ്മയെ തല്ലുന്നത് നിർത്തിയോ എന്നതു പോലത്തെ ചോദ്യങ്ങളാണ് മാധ്യമങ്ങൾ ചോദിക്കുന്നത്. അഭിപ്രായങ്ങൾ പറയേണ്ട സ്ഥലത്താണ് പറയുന്നതെന്നും വി മുരളീധരൻ പ്രതികരിച്ചു. പാർട്ടി പറഞ്ഞാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് നല്ല ചോദ്യമാണെന്നായിരുന്നു മുരളീധരൻ്റെ മറുപടി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സി കൃഷ്ണകുമാർ തോറ്റതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുരളീധരൻ്റെ പ്രതികരണം.
അതേസമയം, വി മുരളീധരനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ ഒരു മുഴം മുമ്പെറിഞ്ഞുള്ള നീക്കമാണ് കെ സുരേന്ദ്രൻ നടത്തിയത്. രാജി സന്നദ്ധത സുരേന്ദ്രൻ അറിയിച്ചെങ്കിലും വ്യാപക വിമർശനങ്ങൾക്കിടെയും കെ സുരേന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
പാലക്കാട് തോൽവിയിൽ അധ്യക്ഷന്റെ രാജിക്കായുള്ള മുറവിളിക്കിടെയാണ് കേരളത്തിൻറെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ സുരേന്ദ്രൻ മാറില്ലെന്ന് വ്യക്തമാക്കുന്നത്. ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നുവെന്നുമായിരുന്നു ജവദേക്കറിന്റെ ട്വീറ്റ്.
സുരേന്ദ്രനെ മാറ്റി, വി മുരളീധരനെ അധ്യക്ഷനാക്കാനുള്ള നീക്കത്തിലാണ് മുതിര്‍ന്ന നേതാവ് പികെ കൃഷ്ണദാസ്. പിന്നാലെ സംസ്ഥാന ബിജെപിയിലെ പോരിൽ വി മുരളീധരനുമായുള്ള അകൽച്ച സൂചിപ്പിച്ചായിരുന്നു സുരേന്ദ്രന്റെ ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലെ പ്രതികരണം.