കണ്ണൂർ: എംവിആർ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. തനിക്കേറെ പ്രിയപ്പെട്ട എം.വി ആറിന്റെ ഓര്‍മ ദിനത്തില്‍ അദ്ദേഹത്തിന്റെ കുടുംബം ക്ഷണിച്ചിട്ടും ആ പരിപാടിയില്‍ എനിക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം അതീവ ദു:ഖത്തോടെ അവരെ അറിയിച്ചതായും കുഞ്ഞാലിക്കുട്ടി.
എംവിആറിന്റെ മകന്‍ നികേഷ്‌കുമാറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ഇടതുപക്ഷ വേദിയില്‍ താന്‍ പങ്കെടുക്കുന്നു എന്ന രീതിയില്‍ വാര്‍ത്ത വളച്ചൊടിച്ചു നല്‍കിയ സാഹചര്യത്തില്‍ എംവിആറിന്റെ പേരിലുള്ള പരിപാടി ഒരു വിവാദത്തിനും ചര്‍ച്ചക്കും വിട്ട് കൊടുക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ട് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി കുഞ്ഞാലിക്കുട്ടി അറിയിച്ചു.
‘ഇന്ന് കണ്ണൂരില്‍ വെച്ച് നടക്കുന്ന എം.വി.ആര്‍ അനുസ്മരണ സെമിനാറില്‍ പങ്കെടുക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ മകന്‍ എം.വി നികേഷ് കുമാര്‍ എന്നെ ക്ഷണിച്ചിരുന്നു. എനിക്ക് എം. വി. ആറുമായിട്ടുള്ള അടുപ്പം വെച്ച് ഞാനത് സമ്മതിക്കുകയും ചെയ്തിരുന്നു. ഈ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് കരകുളം കൃഷ്ണപിള്ള അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.
എന്നാല്‍ ഇന്ന് മീഡിയകള്‍ ഞാന്‍ ഇടതുപക്ഷ വേദിയില്‍ പങ്കെടുക്കുന്നു എന്ന രീതിയില്‍ വാര്‍ത്ത വളച്ചൊടിച്ചു നല്‍കിയ സാഹചര്യത്തില്‍ എം.വി.ആറിന്റെ പേരിലുള്ള ഒരു പരിപാടി ഒരു വിവാദത്തിനും ചര്‍ച്ചക്കും വിട്ട് കൊടുക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ട് ഞാന്‍ എന്റെ അനുസ്മരണ പ്രഭാഷണം അയച്ചു കൊടുക്കുകയും എനിക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം അതീവ ദു:ഖത്തോടെ അവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.’കുഞ്ഞാലിക്കുട്ടി പറയുന്നു.
സിപിഎം അനുകൂല ട്രസ്റ്റന്റെ സെമിനാറിൽ പങ്കെടുക്കുന്നതിൽ സിഎംപി അതൃപ്തി അറിയിച്ചിരുന്നു. തുടർന്നാണ് പിൻമാറ്റമെന്നാണ് വിവരം. ഇന്നാണ് എംവി രാഘവന്‍റെ ഒൻപതാം ചരമവാർഷികം.
സിഎംപി ജില്ലാ കൗൺസിലിന്‍റെ എംവി രാഘവൻ അനുസ്മരണത്തിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കാൻ തീരുമാനിച്ചു. എംവി രാഘവന്‍റെ കുടുംബം നയിക്കുന്ന ട്രസ്റ്റ് സംഘടിപ്പിക്കുന്ന സെമിനാറിൽ മന്ത്രി വി എൻ വാസവൻ, എംവി ജയരാജൻ എന്നിവർക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കാനിരുന്നത്. ഇതിലാണ് സിഎംപി നേരിട്ട് അതൃപ്തി അറിയിച്ചത്. ഇതോടെ സിപി ജോൺ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലും എത്താമെന്ന് കുഞ്ഞാലിക്കുട്ടി അറിയിക്കുകയായിരുന്നു. എന്നാൽ സാന്നിധ്യം വിവാദമായേക്കാവുന്ന പശ്ചാത്തലത്തിൽ രണ്ട് പരിപാടികളിൽ നിന്നും കുഞ്ഞാലിക്കുട്ടി പിൻമാറുകയായിരുന്നു.