കോട്ടയം: സീറ്റ് സംബന്ധിച്ച് തർക്കങ്ങൾ ഇല്ലെന്നും കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കുമെന്നും പി.ജെ ജോസഫ്. കോൺഗ്രസ് ഏറ്റെടുക്കുമെന്ന ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും പിജെ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തുടങ്ങിയതായും പിജെ ജോസഫ് പറഞ്ഞു.
കോട്ടയം സീറ്റ് ജോസഫ് ഗ്രൂപ്പിന് കൊടുത്താല്‍ പിജെ ജോസഫോ, മോന്‍സ് ജോസഫോ തന്നെ മല്‍സരിക്കണമെന്ന ആവശ്യമാണ് കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത്. ഇവര്‍ ഇരുവരും മല്‍സരിച്ചില്ലെങ്കില്‍ കോട്ടയത്ത് ഒരു കോണ്‍ഗ്രസുകാരന്‍ തന്നെ മല്‍സരിക്കുന്നതാവും നല്ലതെന്ന നിര്‍ദേശവും ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി നേതൃത്തിനു മുന്നില്‍വച്ചിട്ടുണ്ട്.
എന്നാല്‍ സീറ്റാഗ്രഹിക്കുന്ന ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമം മാത്രമായേ ഈ നീക്കത്തെ ജോസഫ് ഗ്രൂപ്പുകാര്‍ വിലയിരുത്തുന്നുളളൂ. വി.ഡി. സതീശനും കെ. സുധാകരനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുളള നേതാക്കള്‍ കോട്ടയം സീറ്റിന്‍റെ കാര്യത്തില്‍ നേരത്തെ തന്നെ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കേരള കോണ്‍ഗ്രസുകാര്‍ പറയുന്നുണ്ട്.
പിജെയോ മോന്‍സോ അല്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ്, പ്രിന്‍സ് ലൂക്കോസ്, തോമസ് ഉണ്ണിയാടന്‍, സജി മഞ്ഞക്കടമ്പില്‍ എന്നിവരില്‍ ഒരാളിലേക്ക് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഒതുങ്ങിയേക്കും. പിജെയുടെ മകന്‍ അപുവും പരിഗണനാ പട്ടികയിലുണ്ട്.