ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഫോണും ഇമെയിലും ചോര്‍ത്തുന്നുവെന്ന പരാതിയുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സന്ദേശം ആപ്പിളില്‍ നിന്ന് ലഭിച്ചതായാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, കോണ്‍ഗ്രസ് മീഡിയ ചെയര്‍പേഴ്സണ്‍ സുപ്രിയ ശ്രീനത്, കോണ്‍ഗ്രസ് നേതാവ് പവൻ ഖേര, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്.പി നേതാവ് അഖിലേഷ് യാദവ്, ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി, ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ദ, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എന്നിവരാണ് കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തു വന്നത്.
ചോര്‍ത്തല്‍ വിവരം നേതാക്കള്‍ എക്സില്‍ പോസ്റ്റ് ചെയ്തു.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മൂന്നു പേരുടെ ഫോണ്‍ കോളുകള്‍ ചേര്‍ത്തുന്നുവെന്നും ആരോപണമുണ്ട്. കൂടാതെ, സിദ്ധാര്‍ഥ വരദരാജൻ, ശ്രീറാം കര്‍നി എന്നീ മാധ്യമപ്രവര്‍ത്തകരുടെ ഫോണും ഇമെയ്‍ലും ചോര്‍ത്താൻ ശ്രമം നടന്നതായും പറയുന്നു.
ഇന്നലെ രാത്രി മുതലാണ് ആപ്പിള്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സന്ദേശം ലഭിക്കാൻ തുടങ്ങിയത്. ഫോണുകള്‍ ചോര്‍ത്തുന്നത് സംബന്ധിച്ച വിവരം ലഭിച്ചതായും വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് ആപ്പിളില്‍ നിന്നുള്ള സന്ദേശം.
തന്‍റെ ഫോണും ഇ-മെയിലും ചോര്‍ത്താൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആപ്പിളില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര രാവിലെ ആരോപിച്ചിരുന്നു. ആപ്പിള്‍ കമ്ബനിയില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പ് സന്ദേശവും ഇ-മെയിലും മഹുവ എക്സില്‍ പങ്കുവെച്ചു.
സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഹാക്കര്‍മാര്‍ നിങ്ങളുടെ ഐഫോണ്‍ ലക്ഷ്യമിടുന്നുവെന്നാണ് ആപ്പിള്‍ മഹുവക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്. ഹാക്കിങ്ങിനിരയായാല്‍ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ കവരാനും കാമറയും മൈക്രോഫോണും വരെ നിയന്ത്രിക്കാനും ഹാക്കര്‍മാര്‍ക്ക് സാധിക്കും. മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണണമെന്നും ആപ്പില്‍ മഹുവക്ക് ഇയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ടാഗ് ചെയ്തു കൊണ്ടുള്ള മഹുവയുടെ എക്സ് പോസ്റ്റില്‍, പ്രധാനമന്ത്രിയുടെയും അദാനിയുടെയും ഭയം കാണുമ്ബോള്‍ സഹതാപമാണ് തോന്നുന്നതെന്ന് മഹുവ പരിഹസിക്കുന്നുണ്ട്. ഇൻഡ്യ സഖ്യത്തില്‍ തന്നെ കൂടാതെ പ്രിയങ്ക ഗാന്ധിക്കും മറ്റ് മൂന്നുപേര്‍ക്കും സമാനരീതിയില്‍ ഹാക്കിങ് മുന്നറിയിപ്പ് ലഭിച്ചതായും മഹുവ പറഞ്ഞു.