തലശ്ശേരി: വ്യാജവാറ്റിനെ എതിര്‍ത്ത മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ കോടതി ജീവപര്യന്തം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പയ്യാവൂര്‍ ഉപ്പ് പടന്നയിലെ തേരകത്തനാടിയില്‍ വീട്ടില്‍ സജിയെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.
അതേസമയം ‘പപ്പ എന്തിനാണ് എന്നെ കുത്തിയത്?’ എന്നാണ് പിതാവിന്റെ കുത്തേറ്റ ഷാരോണ്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അനുജന്‍ ഷാര്‍ലറ്റിനോട് ചോദിച്ചത്. മകനെ മറ്റൊരു മകന്റെ മുന്നിലിട്ട് കൊലപ്പെടുത്തിയ മൃഗീയമായ മാനസികാവസ്ഥയുള്ള പ്രതിക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ഇല്ലെങ്കില്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കുമാര്‍ വാദിച്ചു. സംഭവ സമയത്ത് പ്ലസ്ടു കഴിഞ്ഞുനില്‍ക്കുകയാരുന്നു ഷാരോണ്‍. കേസിലെ ഒന്നാംസാക്ഷിയായി വിസ്തരിച്ച ഷാര്‍ലറ്റ് ഒന്‍പതാംക്ലാസിൽ പഠിക്കുകയായിരുന്നു. ഷാരോണിനെ കുത്തി വീഴ്ത്തിയശേഷം പ്രതി കത്തി കഴുകി. ബൈക്കെടുത്ത് പുറത്തേക്ക് പോകുകയുമായിരുന്നു. ‘തേരകത്തിനാടിയില്‍ സജിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന്’ പറഞ്ഞാണ് പോയത്. ഷാര്‍ലറ്റും അമ്മ സില്‍ജയും ഇപ്പോള്‍ വിദേശത്താണ്.
2020 ആഗസ്റ്റ് 15നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ സിൽജ ഇറ്റലിയിൽ നഴ്സാണ്. സജിയും മക്കളുമാണ് വീട്ടിൽ താമസം. ഭാര്യ അയക്കുന്ന പണമെല്ലാം മദ്യപിച്ച് തീർക്കുന്നതിനാൽ പിന്നീട് പണമയക്കുന്നത് മകൻ ഷാരോണിന്റെ പേരിലായി. പണം ലഭിക്കാതായതോടെ സ്വന്തമായി ചാരായം വാറ്റാൻ തുടങ്ങി.
ഓഗസ്റ്റ് 14ന് പ്രതി വീട്ടിൽ നാടന്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞു. ഇത് വാക്കുതര്‍ക്കത്തിനിടയാക്കി. കൈയാങ്കളിയില്‍ പ്രതിക്ക് ഇടത് കണ്ണിന്റെ പുരികത്തിന് പരിക്കേറ്റു. ഇറ്റലിയില്‍ നഴ്സായ ഭാര്യ, പ്രതിയുടെ പേരിലാണ് പണമയച്ചിരുന്നത്. മദ്യപിച്ച് പ്രതി പണം തീര്‍ക്കുന്നതിനാല്‍ ഷാരോണിന്റെ പേരില്‍ അയക്കാന്‍ തുടങ്ങിയതും വിരോധത്തിന് കാരണമായി.
കുത്തേറ്റ ഷാരോണിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാജവാറ്റിനെ എതിര്‍ത്തതിലുള്ള വിരോധം മൂലം പ്രതി കൊല നടത്തിയെന്ന് പ്രോസിക്യൂഷനും മദ്യപാനിയായ പ്രതി മദ്യം ലഭിക്കാത്ത മാനസികാവസ്ഥയില്‍ ചെയ്തതാണെന്ന് പ്രതിഭാഗവും വാദിച്ചു. സില്‍ജയുടെ സഹോദരന്‍ മാത്യു എന്ന ബേബിയുടെ പരാതിയിലാണ് പയ്യാവൂര്‍ പൊലീസ് കേസെടുത്തത്.