പാലക്കാട്: ഇന്നലെയാണ് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് ദാരുണമായ അപകടം ഉണ്ടയത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തിൽ അതിദാരുണമായി മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു. അഞ്ചു പേരിൽ റിയ അജ്ന എന്നകുട്ടി മാത്രമാണ് രക്ഷപെട്ടത്. ആ കാഴ്ച്ചയുടെ നടുക്കത്തിൽ നിന്നും റിയ അജ്ന ഇപ്പോഴും മോചിതയായിട്ടില്ല.
‘ആ ലോറി വന്നത് ഞങ്ങളെല്ലാരുംകൂടെ നടന്നു പോകുമ്പോഴാണ്. ഞാൻ കുറച്ച് പുറകിലായിരുന്നു. ലോറിതട്ടി തൊട്ടപ്പുറത്തെ കുഴിയിലേക്ക് ഞാൻ വീണു. അപകടംകണ്ട് ആദ്യം എന്നെ വന്നെടുത്തത് ഇർഫാനയുടെ ഉമ്മയാണ്’ കൂട്ടുകാരികളായ നാലുപേരും പൊടുന്നനെ എന്നന്നേക്കുമായി വിട്ടുപിരിഞ്ഞത് വിശ്വസിക്കാനാകാതെ മരവിച്ച അവസ്ഥയിൽ അജ്‌ന ഓർത്തെടുത്തു.
പള്ളിപ്പുറം ഹൗസിലെ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പട്ടേത്തൊടിയിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവളെങ്ങൽ ഹൗസിലെ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ ഹൗസിലെ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ഐഷ എന്നിവരാണ് മരിച്ച വിദ്യാർത്ഥിനികൾ.
അതേസമയം വിദ്യാര്‍ത്ഥികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോൾ കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ച്ചകളാണ്. മാതാപിതാക്കളേയും സുഹൃത്തുക്കളേയും ആശ്വസിപ്പിക്കാൻ നാട്ടുകാരും കുടുംബക്കാരും നന്നേകഷ്ടപ്പെട്ടു. മരിച്ച റിദയുടെ മൃതദേഹത്തിനരികെ സുഹൃത്തുക്കൾ കൂട്ടത്തോടെ വിലപിച്ചതോടെ നാട്ടുകാർ ഇവരെ പിടിച്ചുമാറ്റി. കുട്ടികൾ റിദാ..റിദാ എന്ന് ഉറക്കെ വിളിച്ചു കൊണ്ടാണ് അലമുറയിട്ടത്. ഇവരെ പിന്നീട് പിടിച്ചുമാറ്റുകയായിരുന്നു. അതിനിടെ, മൃതദേഹത്തിനടുത്തെത്തിയ റിദയുടെ മാതാപിതാക്കൾ തളർന്നുവീണു. രാവിലെ ആറ് മണിയോടെയാണ് മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. പത്തരയോടെ തുപ്പനാട് മസ്ജിദില്‍ ഒന്നിച്ചായിരിക്കും നാല് കുട്ടികളുടെയും സംസ്കാരം നടക്കുക.