കാസര്‍ക്കോട്: ബൈക്ക് മോഷണം പോയതിന്റെ വിഷമത്തില്‍ നില്‍ക്കുന്ന ഉടമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് കള്ളൻ. മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മറ്റില്ലാതെ കള്ളൻ നാടു ചുറ്റുന്നതിനാല്‍ ഓരോ ദിവസവും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നു പിഴയടയ്ക്കാൻ നോട്ടീസ് ലഭിക്കുന്നത് ഉടമയ്ക്ക്.
ബൈക്ക് മോഷ്ടിച്ചതാണെങ്കിലും ഹെല്‍മറ്റ് വച്ച് യാത്ര ചെയ്തൂടെ എന്നാണ് ഉടമ ചോദിക്കുന്നത്. ബിഎംഎസ് മടിക്കൈ മേഖലാ വൈസ് പ്രസിഡന്റും പുതിയകോട്ടയിലെ ചുമട്ടു തൊഴിലാളിയുമായ ഏച്ചിക്കാനും ചെമ്ബോലോട്ടെ കെ ഭാസ്കരനാണ് ഗതികേട്.
കഴിഞ്ഞ ജൂണ്‍ 27നാണ് ബൈക്ക് കാണാതായത്. ഇദ്ദേഹത്തിന്റെ കെഎല്‍ 14 എഫ് 1014 നമ്ബര്‍ ബൈക്ക് കാഞ്ഞങ്ങാട് പുതിയകോട്ട മദൻസ് ആര്‍ക്കേഡിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് മോഷണം പോയത്.
കൊച്ചിയില്‍ ബിഎംഎസ് സമ്മേളനത്തിനു പോയി ജൂണ്‍ 30നു ഭാസ്കരൻ തിരിച്ചെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതിയും നല്‍കി. എന്നാല്‍ ബൈക്ക് ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
കള്ളൻ ബൈക്കുമായി ഹെല്‍മറ്റില്ലാതെ കാസര്‍ക്കോടു നിന്നു കോഴിക്കോട്ടേക്കാണ് ഓടിച്ചു പോയത്. അഞ്ച് സ്ഥലങ്ങളിലെ റോഡ് ക്യാമറയിലാണ് നിയമ ലംഘനം കുടുങ്ങിയത്. 500, 1000 രൂപ വീതം പിഴയടക്കാനാണ് ഭാസ്കരനു നോട്ടീസ് ലഭിച്ചത്. പിന്നീട് ഭാസ്കരൻ എംവിഡിയുടെ സൈറ്റ് പരിശോധിച്ചപ്പോള്‍ പിഴത്തുക 9,500 രൂപയായി ഉയര്‍ന്നതായും വ്യക്തമായി. പിന്നാലെ ഭാസ്കരൻ ഹൊസ്ദുര്‍ഗ് പൊലീസിനെ വീണ്ടും സമീപിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ചിത്രം വിവിധ സ്ഥലങ്ങളിലെ എഐ ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്. ഈ ചിത്രം വഴി മോഷ്ടാവിനെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്.