തൃശൂര്‍: തൃശൂര്‍ നഗരമധ്യത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്.ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവം.
ഇയാളുടെ സഹോദരങ്ങളായ ശ്രീരേഖ്, ശ്രീരാജ് എന്നിവര്‍ക്കും ഗുരുതര പരിക്കുണ്ട്. പ്രതിയായ മുഹമ്മദ് അല്‍ത്താഫ് എന്നയാളും ആശുപത്രിയില്‍ ചികിത്സയിലാണ്.
ശ്രീരാഗും സംഘവും തൃശൂര്‍ റെയില്‍വേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്‌ഫോമിലിറങ്ങി പുറത്തേക്ക് വരികയായിരുന്നു. ദിവാൻജിമൂല കോളനിക്കുള്ളിലൂടെയാണ് ഇവര്‍ പുറത്തേക്ക് വന്നത്. ഈസമയം ദിവാൻജി മൂലയില്‍ തമ്ബടിച്ചിരുന്ന അല്‍ത്താഫും സംഘവും ഇവരുടെ ബാഗ് തട്ടിപ്പറിച്ചെങ്കിലും ഒന്നും കിട്ടിയില്ല. വലിച്ചുവാരിയിട്ട സാധനങ്ങള്‍ തിരികെവയ്ക്കാൻ ആവശ്യപ്പെട്ടുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ ശ്രീരാഗിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശ്രീരാഗിന്റെ സഹോദരൻ ശ്രീരേഖും ശ്രീരാജും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലാണ്. മുഹമ്മദ് അല്‍ത്താഫിനെ കോ- ഓപ്പറേറ്റീവ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. അക്രമിസംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.