ചെന്നൈ : തമിഴ്നാട് തൂത്തുക്കുടിയിൽ വിവാഹം കഴിഞ്ഞ് മൂന്നാം നാൾ നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു. 23 കാരനായ മാരിശെല്‍വവും 21 വയസ്സുള്ള ഭാര്യ കാര്‍ത്തികയുമാണ് മരിച്ചത്.
വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് ഇവര്‍ കൊല്ലപ്പെടുന്നത്. ഒക്ടോബര്‍ 30 നാണ് സ്ഥലത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരാകുന്നത്. ഒരു ഷിപ്പിംഗ് കമ്ബനിയിലെ ജോലിക്കാരനാണ് മാരിശെല്‍വം.
പെൺവീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇരുവരും ഒരേ ജാതിയിൽ നിന്നുള്ളവരാണെന്നും, മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം ആയതിനാൽ കാർത്തികയുടെ കുടുംബം ഇവരുടെ വിവാഹത്തെ എതിർത്തിരുന്നു എന്നും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് ആറേ മുക്കാലോടെയാണ് കൊലപാതകം നടന്നത്. ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചെത്തിയ ഒരു സംഘം ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താൻ മൂന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി തൂത്തുക്കൂടി എസ് പി പറഞ്ഞു.
കഴിഞ്ഞ മാസം 30ന് മാരിയും കാർത്തികയും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു കോവിൽപെട്ടി സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് പ്രദേശത്തെ ക്ഷേത്രത്തിൽ വെച്ചു ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും, പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.