ബെംഗളൂരു: ശ്വാസംമുട്ടിച്ച് ഭാര്യയെ കൊന്ന് പോലീസുകാരനായ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കര്‍ണാടകയിലെ ചാമരാജനഗറില്‍ പോലീസ് കോണ്‍സ്റ്റബിളായ ഡി.കിഷോര്‍(32) ആണ് ഭാര്യ പ്രതിഭ(24)യെ കൊലപ്പെടുത്തിയത്.
ഭാര്യയെ കൊല്ലുന്നതിന് മുന്‍പേ വിഷം കഴിച്ച പ്രതി കൃത്യം നടത്തിയ ശേഷം സ്വയം ആശുപത്രിയിലെത്തി ചികിത്സതേടുകയായിരുന്നു. കോലാറിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ പ്രതിഭയുടെ ഹൊസ്‌കോട്ടിലെ വീട്ടില്‍വെച്ചാണ് ദാരുണമായ സംഭവമുണ്ടായത്. 11 ദിവസം മുന്‍പാണ് ദമ്ബതിമാര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്.
പ്രസവശേഷം വിശ്രമത്തിലായിരുന്ന യുവതിയെ സംശയത്തെത്തുടര്‍ന്നാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കഴിഞ്ഞവര്‍ഷം നവംബര്‍ 13-നാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ ഒന്നാം വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു അരുംകൊല.
വിവാഹത്തിന് പിന്നാലെ കിഷോറിന് ഭാര്യയെ സംശയമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ പതിവായി ഭാര്യയുടെ ഫോണ്‍കോളുകളും മെസേജുകളും പരിശോധിച്ചിരുന്നു
അടുത്തിടെയാണ് പ്രസവത്തിനായി പ്രതിഭ ഹൊസ്‌കോട്ടിലെ സ്വന്തം വീട്ടിലെത്തിയത്. കുഞ്ഞു പിറന്നതിനു ശേഷം വിശ്രമത്തിലായിരുന്ന പ്രതിഭയെ ഭര്‍ത്താവ് ഞായറാഴ്ച ഫോണില്‍വിളിച്ച് വഴക്കുപറഞ്ഞതായാണ് വിവരം. എന്നാൽ പ്രതിഭയുടെ കരച്ചില്‍ കണ്ട് അമ്മ കാര്യം തിരക്കുകയും തുടർന്ന് അമ്മ ഫോണ്‍ വാങ്ങി കിഷോറിന്റെ കോള്‍ കട്ടാക്കുകയും ചെയ്തു. ഇനി കിഷോര്‍ വിളിച്ചാല്‍ ഫോണെടുക്കരുതെന്നും നിര്‍ദേശിച്ചു. കരച്ചിലും വിഷമവും കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കുമെന്ന് പറഞ്ഞാണ് അമ്മ ഫോണെടുക്കുന്നത് വിലക്കിയത്.
എന്നാൽ പിറ്റേദിവസം രാവിലെ പ്രതിഭ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഭര്‍ത്താവിന്റെ 150 മിസ്ഡ് കോളുകളാണ് കണ്ടത്. തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭര്‍ത്താവ് കിഷോര്‍ അപ്രതീക്ഷിതമായി ഹൊസ്‌കോട്ടിലെ വീട്ടിലെത്തിയത്. ഈ സമയം പ്രതിഭയും കുഞ്ഞും ഒന്നാംനിലയിലെ മുറിയിലും അമ്മ ടെറസിലുമായിരുന്നു.
വീട്ടിലെത്തിയ കിഷോര്‍ ഭാര്യയുടെ മുറിയില്‍ കയറി വാതിലടച്ചു. പിന്നാലെ കൈയില്‍ കരുതിയിരുന്ന കീടനാശിനി കുടിച്ചു. തുടര്‍ന്നാണ് ഭാര്യയെ ദുപ്പട്ട കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മകളുടെ കരച്ചിൽ കേട്ട ‘അമ്മ മുറി തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
നിരന്തരം വാതിലില്‍ മുട്ടി ബഹളം വച്ചതോടെ 15 മിനിറ്റിന് ശേഷമാണ് പ്രതി വാതില്‍ തുറന്നത്. പുറത്തിറങ്ങിയ ഉടന്‍ ‘ഞാന്‍ അവളെ കൊന്നു’ എന്നായിരുന്നു ഇയാള്‍ ഭര്‍തൃമാതാവിനോട് പറഞ്ഞത്. പിന്നാലെ ഇയാള്‍ വീട്ടില്‍നിന്ന് ഓടിരക്ഷപ്പെട്ടു.
വിഷം കഴിച്ച് അവശനായ പ്രതി പിന്നീട് കോലാറിലെ സ്വകാര്യ ആശുപത്രിയിലെത്തി സ്വയം ചികിത്സതേടുകയായിരുന്നു.