തിരുവനന്തപുരം: പിണറായി സർക്കാർ നവകേരള സദസ്സുമായി മണ്ഡലപര്യടനം നടത്തുന്ന സാഹചര്യത്തില്‍ യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വൈറലാകുന്നു.
murali tummarukudi’s facebook post
വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പും സംസ്ഥാന സര്‍ക്കാരിന്റെ നവകേരള യാത്രയെ കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്. ഇതോടൊപ്പം സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസ് വരുന്ന തിരഞ്ഞെടുപ്പില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും അദ്ദേഹം അഭിപ്രായം പങ്കുവയ്ക്കുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് കേരളത്തിലെ കോൺഗ്രസിന് നിർണായകമാണെന്നാണ് അദ്ദേഹം പറയുന്നത്
മുരളി തുമ്മാരുകുടിയുടെ കുറിപ്പ്
രണ്ടായിരത്തി ഇരുപത്തിനാലിലേക്കുള്ള ബസ്
രണ്ടായിരത്തി പത്തൊമ്ബതിലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ഓര്‍ക്കുന്നു.
ഇരുപത് സീറ്റില്‍ പത്തൊമ്ബതും യു ഡി എഫിന് ആണ്. കനല്‍ ഒരു തരി മാത്രം എല്‍ ഡി എഫിന് പതിവ് പോലെ വിശകലനങ്ങള്‍ ഉണ്ടായി.
‘ഭരിക്കുന്ന സര്‍ക്കാരിന്റെ സമ്ബൂര്‍ണ്ണ പരാജയം ജനങ്ങള്‍ വിലയിരുത്തിയതാണ്’ എന്ന് പ്രതിപക്ഷം. ഇത് ഇത്തരം സാഹചര്യങ്ങളില്‍ പ്രതിപക്ഷത്തിന്റെ പതിവ് പ്രയോഗമാണ്.
‘സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു’ ഭരണപക്ഷം
ഏതൊരു ഭരണകൂടവും തോല്‍ക്കുമ്ബോള്‍ പറയുന്ന ഒന്നാണ്.
സത്യത്തില്‍ ഒരു ഭരണവും സമ്ബൂര്‍ണ്ണ വിജയവും സമ്ബൂര്‍ണ്ണ പരാജയവും ഒന്നുമല്ല. അഞ്ചു വര്‍ഷത്തെ ഭരണമല്ലേ, ആയിരക്കണക്കിന് കോടി രൂപയുടെ നൂറു കണക്കിന് പദ്ധതികള്‍. എല്ലാ സര്‍ക്കാരിന്റെ കാലത്തും കുറെ റോഡുകളും, പാലങ്ങളും ഒക്കെ ഉണ്ടാകും. ഏറെ പദ്ധതികള്‍ ജനങ്ങള്‍ക്ക് ഗുണം ചെയ്യും.
പക്ഷെ ഒന്ന് ഉറപ്പാണ് നമ്മുടെ ജനങ്ങളുടെ പ്രതീക്ഷയും സര്‍ക്കാറുകള്‍ക്ക് നല്കാൻ പറ്റുന്ന പദ്ധതികളും തമ്മില്‍ എല്ലാ കാലത്തും ഒരു ഗ്യാപ് ഉണ്ടാകും. അത് ആര് ഭരിച്ചാലും
ഈ സാഹചര്യത്തെ ഒരു ഗ്ലാസ് പകുതി നിറഞ്ഞതാണോ പകുതി ഒഴിഞ്ഞതാണോ എന്ന തരത്തില്‍ ഉള്ള വാക്‌പോരാണ് ഇലക്ഷന് മുൻപും പിൻപും നടക്കുന്നത്.
പക്ഷെ ഇത്തവണ ഒരു കാര്യം വ്യക്തമാണ്. സര്‍ക്കാരിന്റെ പദ്ധതികളും വിജയങ്ങളും ജനങ്ങളുടെ മുന്നില്‍ നേരിട്ട് വക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അത് പി ആര്‍ ഏജൻസി ഒന്നുമല്ല. വടക്കു മുതല്‍ തെക്കു വരെ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടാണ് ചെയുന്നത്.
ഇതിനെ എതിര്‍ത്തായിട്ടാണെങ്കിലും അതില്‍ ശ്രദ്ധ കൊടുക്കുന്ന മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ഭരണ മുന്നണിയെ ഏറെ സഹായിക്കുന്നുണ്ട്.
ഞാൻ ശ്രദ്ധിക്കുന്നത് പ്രതിപക്ഷത്തെ ആണ്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ കേരളീയം എന്നൊരു വമ്ബൻ ഷോ നടത്തി തുടങ്ങിയ ഈ യാത്രക്ക് മുന്നില്‍ ഹെഡ് ലൈറ്റില്‍ പെട്ട മുയലിനെപ്പോലെ സ്തബ്ധരാണ് കേരളത്തിലെ പ്രതിപക്ഷം. പ്രത്യേകിച്ചും കോണ്‍ഗ്രസ്സ്.
ഈ യാത്ര കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കല്ല രണ്ടായിരത്തി ഇരുപത്തി നാലിലേക്കാണെന്ന് അവര്‍ക്ക് അറിയാതിരിക്കാൻ വഴിയില്ല.
വാസ്തവത്തില്‍ രണ്ടായിരത്തി ഇരുപത്തി നാല് കേരളത്തിലെ കോണ്‍ഗ്രസിനാണ് കൂടുതല്‍ പ്രാധാന്യമുള്ളത്. ഭരണ പക്ഷത്തിന് ഒരു സീറ്റ് രണ്ടു സീറ്റ് ആയാല്‍പോലും 100 ശതമാനം പുരോഗതിയാണ്. ഇരുപതില്‍ പത്തു കിട്ടിയാല്‍ വമ്ബൻ വിജയമാണ്. കേന്ദ്രത്തില്‍ ആര് വിജയിച്ചാലും അത് എല്‍ ഡി എഫിന്റെ ഭാവിയുടെ പ്രശ്‌നം ഒന്നുമല്ല.
കോണ്‍ഗ്രസ്സിന് പക്ഷെ അങ്ങനെയല്ല. കേരളത്തില്‍ പഴയ വിജയം ആവര്‍ത്തിക്കണം. കേന്ദ്രത്തില്‍ ഭരണമില്ലാത്ത കാലത്തിന് അവസാനം ഉണ്ടാകണം. ഇല്ലെങ്കില്‍ മുന്നണിപ്പാര്‍ട്ടികളും അധികാരത്തില്‍ താല്പര്യമുള്ള നേതാക്കളും അവരോടൊപ്പമുള്ള അണികളും ഒക്കെ അവരുടെ വഴിക്ക് പോകും. ഒരു കണക്കിന് രണ്ടായിരത്തി ഇരുപത്തി നാല് കേരളത്തിലെ കോണ്‍ഗ്രസിന്റെ ലാസ്റ്റ് ബസ് ആണ്.
ആ ബസ്സാണ് ആദ്യം റോഡില്‍ ഇറങ്ങേണ്ടിയിരുന്നത്. കണ്ടില്ല. ഇനി എപ്പോഴാണ് അത് വരുന്നത് ?