നാഗര്‍കോവില്‍: മദ്യം നല്‍കിയ ശേഷം പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മത്സ്യത്തൊഴിലാളിയായ ഇരയമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലനെ (ഒന്ന്) കൊന്ന കേസിലാണ് അമ്മ പ്രബിഷയും (27), കാമുകനായ നിദ്രവിള, സമത്വപുരം സ്വദേശി മുഹമ്മദ് സദാം ഹുസൈനും (32) അറസ്റ്റിലായത്. mother and her lover killed child
വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മത്സ്യത്തൊഴിലാളിയായ ചീനുവാണ് പ്രബിഷയുടെ ഭര്‍ത്താവ്. രണ്ടുമക്കളാണ് ഇരുവര്‍ക്കുമുള്ളത്. ഇതിനിടയില്‍ മുഹമ്മദ് സദാം ഹുസൈനും പ്രബിഷയും പ്രണയത്തിലായി.
ഈ ബന്ധത്തെ ചൂണ്ടിക്കാട്ടി വഴക്കുണ്ടാവുന്നത് ചീനുവിനും പ്രബിഷയ്ക്കുമിടയില്‍ പതിവായിരുന്നു. തുടര്‍ന്ന് പ്രബിഷയുടെ ഇളയമകൻ അരിസ്റ്റോ ബ്യൂലനെയും കൂട്ടി മുഹമ്മദ് സദാം ഹുസൈനുമായി നാടുവിടുകയായിരുന്നു.
പ്രബിഷയും കാമുകനായ മുഹമ്മദ് സദാം ഹുസൈനും രാത്രിയില്‍ മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്നതായി പറയുന്നു. വ്യാഴാഴ്ച രാത്രി മദ്യപിക്കുന്നതിനിടെ ഉറങ്ങി കിടന്നിരുന്ന കുഞ്ഞ് വിശപ്പ് കാരണം എണീറ്റ് കരഞ്ഞു. മദ്യലഹരിയിലായിരുന്ന മുഹമ്മദ് സദാം ഹുസൈൻ കുട്ടിയുടെ വായിലേക്ക് മദ്യം ഒഴിച്ചു കൊടുത്തു. എന്നിട്ടും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും തലയില്‍ മര്‍ദിക്കുകയും ചെയ്തു.
മര്‍ദനത്തില്‍ ബോധം നഷ്ട്ടപ്പെട്ട കുട്ടിയെ പ്രബിഷ തണുത്ത വെള്ളത്തിലും ചൂട് വെള്ളത്തിലും മാറി മാറി മുക്കി പിടിച്ചു. കുട്ടിക്ക് ബോധം വരാത്തതിനെ തുടര്‍ന്ന് ചികിത്സക്ക് നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു.
പരിശോധിച്ച ഡോക്ടര്‍ കുട്ടി മരിച്ചതായി സ്ഥിതീകരിച്ചു. മദ്യം നല്‍കിയ ശേഷം കുട്ടിയെ ഒരു മണിക്കൂര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പൊലീസിനെ അറിയിച്ചു. വെള്ളിയാഴ്ച ഇൻക്വസ്റ്റ് നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.