കോഴിക്കോട്: എംവിഡി പിടിച്ചെടുത്ത റോബിൻ ബസ് സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബസ് പിടിച്ചെടുത്തത് നിയമനടപടിയുടെ ഭാഗമായിട്ടാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Minister Antony Raju said that strong action will be taken against Robin Bus
‘റോബിൻ ബസ് കോടതി ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് നിരത്തിലിറങ്ങുന്നത്. മോട്ടോര്‍ വാഹനം വകുപ്പ് നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകും’ മന്ത്രി വ്യക്തമാക്കി. റോബിൻ ബസിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് പോകുകയാണ്.
ഇന്ന് പലര്‍ച്ചെ രണ്ട് മണിയോടെ പെര്‍മിറ്റ് ലംഘനം നടത്തുന്നെന്ന് ചൂണ്ടികാണിച്ചാണ് റോബിനെ എംവിഡി പിടിച്ചെടുത്ത്. തുടര്‍ന്ന് ബസ് പത്തനംതിട്ട എആര്‍ ക്യാമ്ബിലേക്ക് മാറ്റുകയായിരുന്നു. ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധം പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് പിടിച്ചെടുത്തത്. വൻ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി ബസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, ടൂറിസ്റ്റ് ബസുകള്‍ മറ്റു ബസുകളെപ്പോലെ സര്‍വീസ് നടത്തുന്നത് തടഞ്ഞ ഗതാഗത സെക്രട്ടറിയുടെ ഉത്തരവിനെതിരെ റോബിൻ ബസ് ഉടമ ഗിരീഷ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാൻ കെ എസ് ആര്‍ ടി സി കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ടൂറിസ്റ്റ് ബസുകള്‍ ദേശാസാത്കൃത റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത്. ഈ റൂട്ടുകളില്‍ കെ എസ് ആര്‍ ടി സിയ്ക്ക് മാത്രമാണ് സര്‍വീസ് നടത്താൻ അവകാശമെന്ന് ട്രാൻസ്‌പോര്‍ട്ട് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.