കോട്ടയം: മാത്യുവിനും ബിഞ്ചുവിനും ഇത് സ്വപ്ന സാക്ഷാത്ക്കാരത്തിൻ്റെ നിമിഷങ്ങൾ . 2024 ഒക്ടോബർ 28 അരുവിക്കുഴി ദേവാലയത്തിലെ വിവാഹ തിരുക്കർമ്മങ്ങൾക്കു ശേഷം വധുവരന്മാർ നേരെ എത്തിയത് ലൂർദ് ഭവനിലേക്കാണ്. ലൂർദ് ഭവനിലെ അന്തേവാസികൾക്കൊപ്പമായിരുന്നു ഇവരുടെ വിവാഹ വിരുന്ന്. കോട്ടയം ജില്ലയിലെ അരുവിക്കുഴിയിലുള്ള , മാനസിക വൈകല്യമുള്ളവരെ പുനരധിവസിപ്പിക്കുന്ന സ്ഥാപനമാണ് ലൂർദ്ഭവൻ.
വിവാഹവിരുന്നിനെത്തിയ മാത്യുവിനെയും ബിഞ്ചുവിനെയും ബന്ധുക്കളെയും മാനേജിംഗ് ട്രസ്റ്റിയായ ജോസ് ആൻ്റണി സ്വീകരിച്ചു. പ്രത്യേകം തയ്യാറാക്കിയ സ്റ്റേജിലെ ചടങ്ങിനു ശേഷം പ്രൗഢഗംഭീരമായ വിഭവങ്ങൾ ലൂർദ്ദവനിലെ അന്തേവാസികൾക്ക് വധൂവരന്മാർ ചേർന്ന് വിളമ്പി. 25 വർഷം പിന്നിട്ട ലൂർദ്ദ് ഭവൻ്റെ ചരിത്രത്തി ലാദ്യമായാണ് ഇതുപോലൊരു ചടങ്ങ് ഇവിടെ നടത്തപ്പെടുന്നത്.
ഞായറുകുളത്ത് കുര്യാക്കോസ് റോസ്ലിൻ്റ് ദമ്പതികളുടെ മകനായ മാത്യുവിൻ്റെയുംകണ്ണൂർ ജില്ലയിലെ കേളകം അടയ്ക്കാത്തോട് ഇടവകയിലെ ജെയിംസ് റോസമ്മ ദമ്പതികളുടെ മകളായ ബിഞ്ചുവിൻ്റേയും വിവാഹ സൽക്കാര വിരുന്നാണ് ഇവിടെ നടത്തിയത്.
ഇരുവരും ദുബായിൽ ജോലി ചെയ്യുന്നു. ചെറുപ്പം മുതലേ ലൂർദ്ദ്ഭവനെക്കുറിച്ചും അതിൻ്റെ പ്രവർത്തനങ്ങളെ ക്കുറിച്ചും കണ്ടും കേട്ടും മനസ്സിലാക്കിയ മാത്യുവിന് തൻ്റെ വിവാഹം ഇവിടുത്തെ അന്തേവാസികൾക്കൊപ്പം ആയിരിക്കണമെന്ന് അന്നേ ആഗ്രഹിച്ചിരുന്നു. ഇതേക്കുറിച്ച് ബിഞ്ചുവിനോട് സംസാരിച്ചപ്പോൾ പൂർണ്ണ പിന്തുണയാണ് മാത്യുവിന് ലഭിച്ചത്.
വി. ബൈബിളിലെ ലൂക്കായുടെ സുവിശേഷം 14-ാം അദ്ധ്യായത്തിലെ അതിഥിക്കും ആതിഥേയനുമുള്ള ഉപദേശം മാത്യു അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുകയായിരുന്നു. നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ എന്നിവരെ ക്‌ഷണിക്കുക.
അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും; എന്തെന്നാല്‍, പകരം നല്‍കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല. നീതിമാന്‍മാരുടെ പുനരുത്‌ഥാനത്തില്‍ നിനക്കു പ്രതിഫലം ലഭിക്കും.
ലൂക്കാ (14 : 13,14) സമൂഹത്തിൽ വേറിട്ട ജീവകാരണൃപരമായ ഒരു മാതൃകയാണ് ഈ നവദമ്പതികൾ സൃഷ്ട്ടിച്ചത്.
(വീഡിയോ)