തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ലോഡ്ജില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. man found dead in home
പത്തനാപുരം മാങ്കോട് തേൻകുടിച്ചാല്‍ സ്വദേശി അജിന്റെ (33) മരണത്തില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ചെട്ടികുളങ്ങരയിലെ ലോഡ്ജില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
അജിനൊപ്പമുണ്ടായിരുന്ന വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും മരണവുമായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
മൃതദേഹ പരിശോധനയില്‍ യുവാവിന്റെ ചുണ്ടില്‍ മുറിവും കഴുത്തില്‍ പൊട്ടലും കണ്ടെത്തിയിരുന്നു. ലോഡ്ജില്‍ നിന്ന് പുറത്തുപോയി വന്നപ്പോള്‍ അജിനെ അബോധാവസ്ഥയില്‍ കണ്ടെന്നും ലോഡ്ജ് ജീവനക്കാരുടെ സഹായത്താല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നുമാണ് യുവതി ആദ്യം നല്‍കിയ മൊഴി. എന്നാല്‍ ഇന്നലെ ഇത് മാറ്റിപ്പറഞ്ഞു. പുറത്തുപോയി വന്നപ്പോള്‍ അജിൻ ഫാനില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്നതാണ് കണ്ടതെന്നും അഴിച്ചിട്ടുവെന്നുമാണ് പുതിയ മൊഴി.
ഫാനില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്ന അജിന്റെ കഴുത്തിലെ കെട്ടഴിച്ചിട്ട ശേഷം മൃതദേഹം കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച് കട്ടിലില്‍ കിടത്തി. പിന്നീട് റിസപ്ഷനില്‍ വിവരം അറിയിക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.