ബംഗളുരു: സ്ത്രീകളെ കെണിയിൽ വീഴ്ത്തിയ ശേഷം അവരുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക് മെയിൽ ചെയ്ത കുറ്റത്തിന് രണ്ട് യുവാക്കളെ ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ഹരീഷ്, ഹേമന്ദ് എന്നിവരെയാണ് പിടികൂടിയത്. ബിരുദധാരികളായ ഇരുവരും രണ്ട് സ്വകാര്യ കമ്പനികളിലാണ് ജോലി ചെയ്യുന്നത്. 32 വയസ്സുകാരിയായ യുവതി പരാതിയുമായി ക്രൈംബ്രാഞ്ചിനു മുന്നിലെത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ചുരുളഴിയുന്നത്.
യുവതിയും ഹരീഷും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. ഈ സമയങ്ങളിൽ ഹരീഷ് താൻ അറിയാതെ സ്വകാര്യ നിമിഷങ്ങൾ വിഡിയോയിൽ പകർത്തിയെന്നാണ് യുവതിയുടെ പരാതി. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സുഹൃത്തായ ഹേമന്ദുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ഹരീഷ് നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. ഇതിനു പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന്റെ മുന്നിലും എത്തിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
അതേസമയം പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണ് ഹരീഷും ഹേമന്ദുമെന്ന് പൊലീസ് പറയുന്നു. ഹേമന്ദിന്റെ കാമുകിയെ ഇരുവരും നേരത്തെ ലൈംഗികമായി പീഡിപ്പിച്ചിട്ടുമുണ്ട്. ഇതിന് പുറമെ മറ്റ് സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ പറഞ്ഞും ഇയാൾ നിർബന്ധികകുമായിരുന്നത്രെ. പരാതി ലഭിച്ചതനുസരിച്ച് ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.