തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. ലീഡ് 8500 കടന്നതോടെ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്‍റെ മുന്നേറ്റം. LDF secures victory in Chelakkara
പ്രദീപിന്‍റെ ഭൂരിപക്ഷം 10,000 കടക്കുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പുകൾ ഉറപ്പിക്കുന്നത്. ചേലക്കരയില്‍ പി വി അൻവറിന്‍റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല.
ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ രാധാകൃഷ്ണൻ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ചെങ്കോട്ടയാണ് ഈ ‘ചേലക്കര’ എന്നാണ് മുൻ മന്ത്രി കുറിച്ചത്. ഹൃദയത്തോട് ചേർത്ത് നിർത്തിയ ചേലക്കരയ്ക്ക് നന്ദിയെന്ന് യു ആർ പ്രദീപ് ഫേസ്ബുക്കിൽ കുറിച്ചു.
ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്.
എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല. ചേലക്കരയിലെ ജനങ്ങൾ ഒരിക്കലും ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ലെന്നാണ് യു ആര്‍ പ്രദീപിന്‍റെ ആദ്യ പ്രതികരണം. ഭൂരിപക്ഷം 10,000 കടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.